കൊല്ലം: കലാലയം പഠിക്കുന്ന സ്ഥലമാണ് അവിടെ സംഘർഷമുണ്ടാക്കരുതെന്ന് കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാർ. ഈ കോളേജിൽ മുകേഷ് രണ്ട് തവണ വന്ന് പോയപ്പോൾ എബിവിപിക്കാർ തടഞ്ഞില്ലായിരുന്നു. ഫാസിസം എന്നുപറഞ്ഞ് നരേന്ദ്രമോദിക്ക് നേരെ വിരൽ ചൂണ്ടുന്ന നിങ്ങളാണ് ഫാസിസം കാണിക്കുന്നതെന്നും കൃഷ്ണകുമാർ പറഞ്ഞു. ചന്ദനത്തോപ്പ് ഐടിഐയിൽ സംസാരിക്കുകയായിരുന്നു കൃഷ്ണകുമാർ.
ചന്ദനത്തോപ്പ് ഐടിഐയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞിരുന്നു. പ്രസംഗത്തിന് വേദിയിൽ കയറുന്നതിനിടെയായിരുന്നു തടഞ്ഞത്. എന്നാൽ, എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ അവഗണിച്ചായിരുന്നു നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ കൃഷ്ണകുമാർ സംസാരിച്ചത്.
‘സംഘർഷം ഒന്നിനും ഒരു പരിഹാരമല്ല മക്കളെ… ഇന്ന് രാവിലെ ഇവിടത്തെ പ്രധാനപ്പെട്ട മൂന്ന് സ്ഥാനാർത്ഥികളായ പ്രേമചന്ദ്രൻ, മുകേഷ് ഒപ്പം ഞാനും ഉണ്ടായിരുന്നു. ഞങ്ങൾ മൂന്ന് പേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു തമാശ പറഞ്ഞ് കെട്ടിപ്പിടിച്ചാണ് പിരിഞ്ഞത്. കലാലയ ജീവിതത്തിൽ അടിയേറ്റ് കണ്ണിന് വല്ല പരിക്കും ഏറ്റാൽ, നിങ്ങളും നിങ്ങളുടെ മാതാപിതാക്കളുമാണ് വിഷമിക്കുന്നത്.
ഇത് പഠിക്കാനുള്ള സ്ഥലമാണ്. ഇവിടെ സംഘർഷമുണ്ടാക്കരുത്. എസ്എഫ്ഐക്കാരോടോ കെഎസ്‍യുക്കാരോടോ എനിക്ക് സംഘർഷമില്ല. കാരണം, എന്റെ മക്കൾ ഏത് പാർട്ടിയിലാണ് വിശ്വസിക്കുന്നതെന്നുപോലും എനിക്ക് അറിയില്ല. പഠിക്കുന്ന കാലത്ത് പഠിക്കണം.
പിന്നെ, ഈ കോളേജ് ഭാരതത്തിനകത്ത് കേരളത്തിലുള്ള കോളേജാണ്. ഇവിടെ വരാൻ പാടില്ലെന്നോ വോട്ട് ചോദിക്കാൻ പാടില്ലെന്നോ ഇല്ല. ഇവിടത്തെ മറ്റ് രണ്ട് സ്ഥാനാർത്ഥികൾ ഇവിടെ വന്നു പോയെന്നാണ് ഞാൻ അറിഞ്ഞത്. ശ്രീ മുകേഷ് ഇവിടെ രണ്ട് തവണ വന്ന് പോയെന്നാണ് ഞാൻ അറിഞ്ഞത്. ഏതെങ്കിലും എബിവിപിക്കാർ മുകേഷിനെ എതിർത്തിട്ടുണ്ടോ?
എന്റെ എസ്എഫ്ഐ മക്കളെ… ഇവിടെ എല്ലാവരും ഫാസിസം എന്നുപറഞ്ഞ് നരേന്ദ്രമോദിക്ക് നേരെ വിരൽ ചൂണ്ടാറുണ്ട്. ഇന്ന് നിങ്ങൾ കാണിക്കുന്നതാണ് ഫാസിസം. ഭാരതത്തിലെ ഒരു പൗരനാണ് ഞാനും. ഈ കോളേജിൽ കയറാൻ എന്നെ നിങ്ങൾ തടയുന്നു. എവിടെയോ കിടക്കുന്ന ചെഗുവേരയ്ക്ക് നിങ്ങൾ സ്വാഗതം പറയുന്നു. ഭാരതത്തിലെ പൗരനായ കൃഷ്ണ കുമാറിനെ തടയുന്നു. ഇതെവിടെത്തെ ന്യായമാണ്.
നാല് ദശാബ്ദം ഇവിടെ അടഞ്ഞ് കിടന്നിരുന്ന ബൈപ്പാസ് നരേന്ദ്രമോദി ഭരണത്തിൽ വന്നതിന് ശേഷമാണ് അതിന്റെ പണി ആരംഭിച്ചത്. ഇന്ന് കൊല്ലം റെയിൽവേ സ്റ്റേഷന്റെ നവീകരണ പദ്ധതി നടക്കുന്നു. കൊല്ലം തീരത്ത് എണ്ണ ഖനനം ആരംഭിച്ചിരിക്കുന്നു. ഒരുപക്ഷെ, നിങ്ങളിൽ ഓരോരുത്തരും ചിലപ്പോൾ അവിടെയായിരിക്കും ജോലിക്ക് പോകുന്നത്.’- കൃഷ്ണകുമാർ പറഞ്ഞു.