തിരുവനന്തപുരം: നിയമത്തിന് മുന്നിൽ ആർക്കും പ്രത്യേക പരിഗണന നൽകാൻ സാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. ജനം ടിവി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ്, സംസ്ഥാനത്ത് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജ പ്രചാരണങ്ങളെക്കുറിച്ച് നിർമലാ സീതാരാമൻ പ്രതികരിച്ചത്.
ജനാധിപത്യം ഇഡിയുടെ നിഴലിൽ ആണോയെന്ന് ചോദ്യത്തിന്, ആർക്കും പ്രത്യേക പരിഗണന നൽകാൻ ആവില്ലെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. ഇഡിക്കും മറ്റ് അന്വേഷണ സംവിധാനങ്ങൾക്കും അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അല്ലാതെ ഇരുട്ടി വെളുക്കുമ്പോൾ പെട്ടെന്നൊരു സുപ്രഭാതത്തിൽ നടപടി എടുക്കുകയെന്നതല്ല രീതി. മതിയായ തെളിവുകൾ ലഭ്യമാകുമ്പോൾ ഇഡി നടപടികളിലേക്ക് കടക്കും. സാധാരണക്കാർക്ക് മാത്രമല്ല എല്ലാവർക്കും നിയമം ബാധകമാണ്.
തെരഞ്ഞെടുപ്പ് അടുത്താലും ഇല്ലെങ്കിലും നിയമം ഒരുപോലെയാണ്. സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ യുപിഎ സർക്കാരിന്റെ ഭരണകാലത്ത് കൂട്ടിലടച്ച തത്തയെ പോലെയായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല, സ്വാഭാവിക അന്വേഷണമാണ് നടക്കുന്നത്. അന്വേഷണത്തിന് കാലതാമസം നേരിടുന്നുവെന്നത് രാഷ്ട്രീയ വിമർശനം മാത്രമാണെന്നും ധനമന്ത്രി പറഞ്ഞു.
രാഷ്ട്രപതിക്കെതിരായ കേരള സർക്കാരിന്റെ ഹർജി ഭരണഘടനയെ അവമതിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഭരണഘടനാ വിരുദ്ധമായ നിലപാട് സ്വീകരിക്കാൻ മാർക്സിസ്റ്റുകാർക്ക് മാത്രമേ സാധിക്കൂവെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി.