തിരുവനന്തപുരം: ജോലിതേടി പോകുന്ന മലയാളികൾ തൊഴിൽ തട്ടിപ്പിന് ഇരയാകുന്നുവെന്ന് വെളിപ്പെടുത്തലുമായി നെയ്യാറ്റിൻകര സ്വദേശി വിഷ്ണു. നിരവധി പേരാണ് തൊഴിൽ തട്ടിപ്പിന് ഇരയായി അന്യനാടുകളിൽ കിടന്ന് കഷ്ടപ്പെടുന്നതെന്ന് വിഷ്ണു പറഞ്ഞു. മലേഷ്യയിലേക്ക് ജോലി തേടി പോയതാണ് വിഷ്ണു. എന്നാൽ ഏജന്റ് ചതിച്ചതോടെ ദുഷ്കരമായ ജീവിതമായിരുന്നു യുവാവിന്റേത്.
പെട്രോ കെമിക്കൽ ഡിപ്ലോമ നേടിയ യുവാവ് കൂലിവേലക്കാരനായ അച്ഛന്റെയും രോഗിയായ അമ്മയുടെയും കടം തീർക്കാനാണ് ലക്ഷങ്ങൾ കടമെടുത്ത് മലേഷ്യയിലേക്ക് ജോലിക്ക് പോയത്. എന്നാൽ ഏജന്റ് ചതിച്ചു. മിത്ര ഇന്ത്യൻ കിച്ചൺ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. കൂലിയില്ലാ വേല ആയിരുന്നു അത്. അമിത ജോലിയും പീഡനവും പട്ടിണിയും മാത്രം ബാക്കി. പാസ്പോർട്ട് വരെ അവർ കീറികളഞ്ഞു.
തമിഴനായ മുതലാളി രാജയുടെ പീഡനം സഹിക്കവയ്യാതെ 20 കിലോമീറ്റർ ഒളിച്ചു കടന്നാണ് വിഷ്ണു ജീവിതം തിരികെ പിടിച്ചത്. എത്രയോ പേർ പുറംലോകം കാണാതെ ഇപ്പോഴും ഇവിടങ്ങളിൽ ഉണ്ടെന്ന് വിഷ്ണു പറഞ്ഞു.
പിന്നീട് വിഷ്ണു ജോലി ചെയ്തിരുന്ന ചിക്കൻ സ്റ്റാളിലും സ്ഥിതി മറിച്ചായിരുന്നില്ല. വിഷ്ണുവിന്റെ അമ്മയ്ക്ക് മുതിർന്ന തമിഴ് നടി രാധയുടെ കുടുംബവുമായുള്ള പരിചയം ഒരു കച്ചി തുരുമ്പാവുകയായിരുന്നു. മലേഷ്യയിൽ ഉണ്ടായിരുന്ന ഇവരുടെ ബന്ധു മോഹൻ ഇടപെട്ട് വിഷ്ണുവിനെ നാട്ടിൽ എത്തിച്ചു.
തന്നെ കബളിപ്പിച്ച തൻസീർ, ആനന്ദ് എന്നിവർക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരുവനന്തപുരം റൂറൽ എസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്ന് വിഷ്ണു പറഞ്ഞു.