തിരുവനന്തപുരം: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികൻ ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ സ്മരണയ്ക്ക് യുദ്ധസ്മാരകം നിർമിക്കുമെന്ന് കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. നെയ്യാറ്റിൻകര സ്വദേശാഭിമാനി ഹാളിൽ വിമുക്തഭടൻമാരുടെ കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറിയ ഭീകരരെ തുരത്തിയോടിച്ച് ആ മണ്ണ് തിരിച്ചു പിടിക്കുന്നതിന് വേണ്ടി സ്വന്തം ജീവൻ രാജ്യത്തിന് സമർപ്പിച്ച യുദ്ധ ഭടനായിരുന്നു ക്യാപ്റ്റൻ ജെറി പ്രേംരാജ്. അദ്ദേഹത്തിന് ഒരു സ്മാരകമെന്നത് ഏറെക്കാലമായി ജനങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ്. വിമുക്ത ഭടന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ എക്കാലവും മുന്നിൽ നിന്നിട്ടുണ്ട്. ഇനിയും അത് ഉണ്ടാകും. രാജ്യ സ്നേഹമെന്നത് സൈനികനായ പിതാവിൽ നിന്ന് പകർന്നുകിട്ടിയതാണ്’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മേജർ രവി, കേണൽ ഡിന്നി, കാർഗിൽ യുദ്ധ വീരൻ ജെറി പ്രേംരാജിന്റെ അമ്മ ചെല്ലത്തായി എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ചടങ്ങിൽ അഖില ഭാരതീയ പൂർവ്വ സൈനിക് സേവാ പരിഷത്ത് നെയ്യാറ്റിൻകര താലൂക്ക് സ്ഥാനീയ സമിതി അംഗങ്ങളും പങ്കെടുത്തു. സമിതി പ്രസിഡൻ്റ് സതികുമാർ, സഞ്ചു കൃഷ്ണൻ, വിക്രമൻ നായർ തുടങ്ങിവരും പങ്കെടുത്തു.