പത്തനംതിട്ട: സമൂഹത്തിന്റെ എല്ലാ ഭാഗത്ത് നിന്നും ബിജെപിക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ബിജെപി കേരള ഘടകം പ്രഭാരി പ്രകാശ് ജാവദേക്കർ. പത്തനംതിട്ടയിലുൾപ്പെടെ എൻഡിഎ വിജയിക്കുക തന്നെ ചെയ്യുമെന്നും മോദി സർക്കാർ രാജ്യത്തിന് വേണ്ടി നല്ലത് മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പ്രകാശ് ജാവദേക്കർ.
‘ബിജെപി എംപിയെ കേരളം ഇതുവരെ തിരഞ്ഞെടുത്തിട്ടില്ലെങ്കിലും അർഹമായ എല്ലാ പരിഗണനയും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിനും നൽകി. രാജ്യം ഒന്നാമത് പാർട്ടി രണ്ടാമത് അവനവൻ അവസാനം എന്നതാണ് മോദി സർക്കാരിന്റെ തത്വം’.
‘ഇടതുപക്ഷത്തിന് ഭരണ നേട്ടമായി ഒന്നും തന്നെ കാണിക്കാനില്ല. സംസ്ഥാനത്ത് സാമ്പത്തിക മാന്ദ്യമുണ്ടായി, ശമ്പളവും പെൻഷനും മുടങ്ങി, സപ്ലെൈകോയിൽ ഭക്ഷ്യ ഉത്പ്പന്നങ്ങളില്ല, സഹകരണ തട്ടിപ്പ്. സ്വന്തം വീഴ്ചകൾ മറക്കാനാണ് എൽഡിഎഫും യുഡിഎഫും സിഎഎ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിക്കുന്നത്. സിഎഎ ആരുടേയും പൗരത്വം എടുത്തു കളയുന്നില്ല. ഇത് അറിഞ്ഞ് വച്ചുകൊണ്ടാണ് ഇരുമുന്നണികളും വിഷയം വഴി തിരിച്ചുവിടുന്നത്’.
‘എൽഡിഎഫിൽ നിന്നും യുഡിഎഫിൽ നിന്നും വലിയ ശതമാനം വോട്ട് ബിജെപിയിലേക്കെത്തും. കാരണം മോദിയുടെ നേതൃത്വത്വത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. കേരള ജനത വികസനത്തിനും അഭിവൃദ്ധിക്കും വോട്ട് ചെയ്യും. 22 വർഷമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നയാളാണ് മോദി. എൽഡിഎഫും യുഡിഎഫും ഇഷ്ടക്കാർക്ക് ആനുകൂല്യം നൽകുമ്പോൾ വിവേചനമില്ലാതെയാണ് മോദി സർക്കാർ ആനുകൂല്യം നൽകുന്നത്’- പ്രകാശ് ജാവദേക്കർ പറഞ്ഞു.