എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ കൂടുതൽ സിപിഎം നേതാക്കൾക്ക് നോട്ടീസ് നൽകാനൊരുങ്ങി ഇഡി. നിലവിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനാണ് ഇഡി നോട്ടീസ് വന്നിരിക്കുന്നത്. കേസിൽ നേരത്തെ ഇഡി ചോദ്യം ചെയ്ത എം.കെ കണ്ണൻ, എ.സി മൊയ്തീൻ എന്നീ നേതാക്കൾക്ക് കൂടി ഉടൻ നോട്ടീസെത്തുമെന്നാണ് വിവരം.
സഹകരണ രജിസ്ട്രാർ ചുമതലയിലുള്ളവർക്കും കരുവന്നൂരിലെ തട്ടിപ്പിൽ പങ്കുണ്ടെന്നാണ് ഇഡി വാദം. പത്ത് വർഷത്തെ ഓഡിറ്റ് വിവരം മറച്ചുവച്ചത് രജിസ്ട്രാർ പദവിയിലുള്ളവരാണെന്നാണ് ഇഡി ചൂണ്ടിക്കാട്ടുന്നത്. ഈ കാലയളവിൽ രജിസ്ട്രാർ ചുമതല വഹിച്ച എല്ലാവരെയും ഇഡി പ്രതികളാക്കിയേക്കും. കരുവന്നൂരിലെ ഇഡി അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.
അതേസമയം ഇഡിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന വാദമാണ് എം.എം വർഗീസ് ഉയർത്തുന്നത്. നോട്ടീസ് ലഭിച്ചാൽ പാർട്ടിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അന്വേഷണവുമായി സഹകരിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.