തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ചെങ്കൽ മഹേശ്വരം ശ്രീ ശ്രീപാർവതിക്ഷേത്ര വളപ്പിലെ കൂറ്റൻ ശിവലിംഗത്തിന് പിന്നാലെ 64 അടിയുള്ള ഹനുമാൻ പ്രതിമ. മൃതസഞ്ജീവനി തേടിപ്പോയ ഹനുമാൻ മലയുമായി മടങ്ങി വരുന്ന തരത്തിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്.
വൈകുണ്ഠം, ദേവലോകം എന്നീ പേരുകളിൽ ഒരുക്കിയിട്ടുള്ള കെട്ടിടങ്ങളിൽ വേറെയും ദൃശ്യ വിസ്മയങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ശിവലിംഗത്തിന് 111 അടി ഉയരമാണുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ശിവലിംഗമാണ് ഇത്. എട്ട് നിലകളിലായി പരശുരാമൻ സ്ഥാപിച്ചിട്ടുള്ള 108 ശിവലിംഗങ്ങളുടെ മാതൃക കാണാം. ശിവഭഗവാന്റെ 64 മൂർത്തീഭാവങ്ങളും ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്.
തറ നിരപ്പിൽ നിന്ന് 80 അടി ഉയരത്തിലാണ് കൈലാസം ആവിഷ്‌കരിച്ചിരിക്കുന്നത്. അവിടെയാണ് ഹനുമാന്റെ പ്രതിമ. കൈലാസത്തിലെ കാഴ്ച കണ്ട ശേഷം ഭീമാകാരനായ ഹനുമാൻ പ്രതിമയുടെ ഉള്ളിലൂടെ വൈകുണ്ഠത്തിലേക്ക് എത്താം. അവിടെ ആദ്യം ശയന ഗണപതിയെ കാണാം. എട്ട് നിലകളുള്ള എട്ട് ക്ഷേത്രങ്ങളിലായി അഷ്ട ലക്ഷ്മികളെ പ്രതിഷ്ഠിച്ചിട്ടുണ്ട്. വിഷ്ണു ഭഗവാന്റെ അനന്തശയനവും കാണാം. പുറത്തിറങ്ങുന്ന കവാടത്തിലാണ് ദേവലോകം എന്ന കെട്ടിടം.
View this post on Instagram
അനന്തശയത്തിന് താഴെയായി വീരലക്ഷ്മി, സന്താനലക്ഷ്മി, ഗജലക്ഷ്മി, വിജയലക്ഷ്മി, ധാന്യലക്ഷ്മി, ആദിലക്ഷ്മി, ധനലക്ഷ്മി, ഐശ്വര്യലക്ഷ്മി എന്നിങ്ങനെ അഷ്ട ലക്ഷ്മികളെയും ദർശിച്ചതിന് ശേഷം താഴെയിറങ്ങാം. വൈറ്റ് മാർബിളിലിലാണ് അനന്തശയനം, അഷ്ടലക്ഷ്മികൾ, ശയനഗണപതി, ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരൻ എന്നീ വിഗ്രഹങ്ങൾ കൊത്തിയെടുത്തിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിലായിരുന്നു വിഗ്രഹ നിർമ്മാണം.