തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമ സംപ്രേഷണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ദൂരദർശൻ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചുമായി ഡിവൈഎഫ്‌ഐ. ലൗ ജിഹാദും പെൺകുട്ടികളെ പ്രണയക്കെടുതിയിൽ പെടുത്തി മതം മാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് റിക്രൂട്ട് ചെയ്യുന്നതും തുറന്നുകാട്ടുന്ന സിനിമയാണ് ദ കേരള സ്റ്റോറി.
കേരളത്തിൽ നിന്നുളള മൂന്ന് പെൺകുട്ടികളുടെ കഥയാണ് സിനിമ പറയുന്നത്. നേരത്തെ സിനിമയുടെ റിലീസ് സമയത്തും കേരളത്തെ അപമാനിക്കുന്നുവെന്ന് പറഞ്ഞ് ഇടതുപക്ഷവും ഡിവൈഎഫ്‌ഐയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ ജനശ്രദ്ധ നേടാതെ വന്നതോടെ സ്വയം അവസാനിപ്പിക്കുകയായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും മുഖ്യമന്ത്രി പണറായി വിജയനും സിനിമ ദൂരദർശനിൽ കാണിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമ ടിവിയിൽ കാണിക്കുന്നതിന് എന്ത് പ്രശ്‌നമെന്നാണ് ബിജെപി ചോദിക്കുന്നത്.
ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദൂരദർശൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി. കൊച്ചിയിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വൈകിട്ട് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും കേരള സ്‌റ്റോറിക്ക് ബദലായ ദൃശ്യാവിഷ്‌കാരം ദ റിയൽ കേരള സ്‌റ്റോറി പ്രദർശിപ്പിക്കാനും ഡിവൈഎഫ്‌ഐ തീരുമാനിച്ചിട്ടുണ്ട്.