കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന് ഇറങ്ങിയ കോട്ടയത്തെ അപരന്മാർക്ക് തിരിച്ചടി. ഫ്രാൻസിസ് ജോർജ്, ഫ്രാൻസിസ് ഇ ജോർജ് എന്നിവരുടെ പത്രിക വരണാധികാരി തള്ളി. പത്രികകളുമായി ബന്ധപ്പെട്ട യുഡിഎഫ് വാദങ്ങൾ വരണാധികാരി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.
അപരന്മാരുടെ ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർത്ഥികൾക്ക് സാധിച്ചില്ല. പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമെന്ന നിഗമനത്തിലാണ് പത്രിക തള്ളിയത്. വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ കബളിപ്പിക്കാൻ ശ്രമിച്ച ഇരുവർക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ രംഗത്തെത്തിയിരുന്നു.
നാമനിർദേശ പത്രികയിൽ വിവരങ്ങൾ പൂർണമായും രേഖപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. പത്രികയിൽ ഒപ്പിട്ടവരെ നേരിട്ട് ഹാജരാക്കാൻ അപരന്മാർക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കൃത്യസമയത്ത് അപരന്മാരെ ഹാജരാക്കിയിരുന്നില്ല. യുഡിഎഫിന്റെ സ്ഥാനാർത്ഥിക്ക് എതിരായാണ് അപരന്മാരെ നിർത്തിയതെന്നും ഇതിന് പിന്നിൽ ഇടതുമുന്നണിയാണെന്നുമാണ് യുഡിഎഫിന്റെ ആരോപണം.