ന്യൂഡൽഹി; ഇന്ത്യൻ ഒളിമ്പിക്സ് ചരിത്രത്തിൽ പുതുയുഗത്തിന് തുടക്കമിട്ട് ജമ്മു-കശ്മീരിൽ നിന്നുള്ള മുൻ കയാക്കിങ് താരവും പരിശീലകയുമായ ബിൽക്കിസ് മിർ. പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജൂറി മെമ്പറാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടമാണ് അവർ സ്വന്തമാക്കിയത്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണ് ഔദ്യോഗിക ലെറ്റർ വഴി വിവരം ജമ്മു-കശ്മീർ ഭരണകൂടത്തെ അറിയിച്ചത്. ജൂലൈ 26 മുതൽ ഓഗസ്റ്റ് 21 വരെയാണ് സമ്മർ ഒളിമ്പിക്സ്. നേട്ടത്തിലെത്തുന്ന ആദ്യ വനിതയും മിർ ആണ്.
‘വാട്ടർ സ്പോർട്സ് പ്രൊമോട്ടർ, ഡെവലപ്പർ, അത്ലറ്റ്, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ജൂറി അംഗമായ ബിൽക്കിസ് മിറിനെ പരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ജൂറി അംഗമായി നാമനിർദ്ദേശം ചെയ്തു. പരീസ് ഒളിമ്പിക്സിൽ ജൂറി അംഗമാകുന്ന ആദ്യ ഇന്ത്യൻ വ്യക്തിയാണ് അവർ”- ഐഒഎയെ ലെറ്ററിൽ വ്യക്തമാക്കി.
ഒരു സ്വപ്ന സാഫല്യമാണെന്ന് അവർ മിർ പറഞ്ഞു.’1998ൽ ദാൽ തടകാത്തിൽ നിന്ന് ഒരു അത്ലറ്റ് എന്ന നിലയിലാണ് കരിയർ തുടങ്ങുന്നത്. ഇന്ത്യക്കായി മത്സരിക്കുകയും പിന്നീട് ഇന്ത്യൻ ടീമിനെ പരിശീലിപ്പിക്കുകയും ചെയ്തു. ഇപ്പോൾ എന്റെ രാജ്യത്തെയും ജമ്മു കശ്മീരിനെയും പ്രതിനിധീകരിക്കുന്നത് ഒരു സ്വപ്ന സാഫല്യമായാണ് കാണുന്നത്”–നേട്ടത്തെക്കുറിച്ച് മിർ പറഞ്ഞു.
ഹാങ്ചോയിൽ നടന്ന 19-ാമത്തെ ഏഷ്യൻ ഗെയിംസിലും ബിൽക്കിസ് ജൂറി അംഗമായിരുന്നു. ഒളിമ്പിക്സ് തലത്തിൽ മത്സരിച്ചിട്ടുള്ള ആദ്യ വനിത കയാക്കിങ് ആൻഡ് കനോയിങ് താരമാണ് ബിൽക്കിസ് മിർ. 1998മുതൽ 2006 വരെ ജമ്മു-കശ്മീരിനെ പ്രതിനിധീകരിച്ച് ദേശീയ മത്സരങ്ങളിൽ 25 മെഡലുകൾ നേടിയിട്ടുണ്ട്. 2007 ജനുവരി മുതൽ മാർച്ച് 2015 വരെ ദേശീയ ടീമിന്റെ പരിശീലകയുമായിരുന്നു. അന്താരാഷ്‌ട്ര റഫറീയിംഗ് പാനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും ബിൽക്കിസ് സ്വന്തമാക്കിയിരുന്നു.