ഇസ്താംബുൾ [തുർക്കി] : കിഴക്കൻ തുർക്കിസ്ഥാനിലെ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെ നടത്തുന്ന ചൈനീസ് അടിച്ചമർത്തലിലും മതപീഡനത്തിലും പ്രതിഷേധിച്ച് ഇസ്താംബൂളിലെ സരിയറിലെ ചൈനീസ് കോൺസുലേറ്റിന് മുന്നിൽ ഉയ്ഗൂർ പ്രവർത്തകർ റാലി നടത്തി.
ഉയ്ഗൂർ ചരിത്രത്തിലെ പ്രധാന സംഭവമായ ബാരെൻ കലാപത്തിന്റെ 34-ാം വാർഷികത്തിനാണ് പ്രകടനം നടത്തിയത്. ഇൻ്റർനാഷണൽ യൂണിയൻ ഓഫ് ഈസ്റ്റ് തുർക്കിസ്ഥാൻ എൻജിഒകളുടെ (IUETO) ആഹ്വാനമനുസരിച്ചാണ് ഉയ്ഗൂർ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയത്. റാലിയിൽ ചൈനീസ് ഭരണകൂടത്തിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും അപലപിക്കുന്ന മുദ്രാവാക്യങ്ങൾ ഉയർന്നു.
തടിച്ചു കൂടിയ ഉയ്ഗൂർ മുസ്ലീങ്ങൾ ബാരൻ വിപ്ലവത്തിന്റെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും റംസാനിൽ ഉപവാസ നിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉയ്ഗൂർ മുസ്ലീങ്ങൾക്ക് ഏർപ്പെടുത്തിയതിന് ചൈനീസ് അധികാരികളെ ശക്തമായി അപലപിക്കുകയും ചെയ്തു.
ഉയ്ഗൂർ മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന ചൈനീസ് പ്രവിശ്യയായ കിഴക്കൻ തുർക്കിസ്ഥാനിലേക്ക് വിദേശ പ്രതിനിധികളുടെ സന്ദർശനങ്ങൾ സംഘടിപ്പിക്കുന്നതിലെ ചൈനീസ് വഞ്ചന ഇസ്താംബൂളിലെ ഉയ്ഗൂർ മതപണ്ഡിതരുടെ യൂണിയൻ പ്രസിഡൻ്റും മെഡെനിയറ്റ് സർവകലാശാലയിലെ അധ്യാപകനുമായ അലിംകാൻ ബോഗ്ദ തുറന്നു കാട്ടി. ഉയ്ഗൂർ സമൂഹം നേരിടുന്ന അടിച്ചമർത്തലിന്റെ യാഥാർത്ഥ്യങ്ങൾ മറച്ചുവെക്കുന്നതിനും അവിടുത്തെ അവസ്ഥയെക്കുറിച്ച് അന്തർദ്ദേശീയ തലത്തിൽ തെറ്റായവിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമായി വ്യാജമായി സംഘടിപ്പിക്കുന്നവയാണ് ഈ സന്ദർശനങ്ങൾ എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.
റംസാൻ മാസത്തിൽ നടത്തിയ പ്രതിഷേധത്തിൽ നോമ്പ് തുറയും പ്രാർത്ഥനയും നടത്തി.
തങ്ങളെ ക്രൂരമായി അടിച്ചമർത്തി ഭരിക്കുന്ന ചെനീസ് സർക്കാരിനെതിരെ ചൈനയിലെ സിൻജിയാങ്ങിലെ ബാരൻ പട്ടണത്തിൽ ഉയ്ഗൂർ മുസ്ലീങ്ങൾ നടത്തിയ സായുധ പോരാട്ടമാണ് ബാരൻ വിപ്ലവം എന്നറിയപ്പെടുന്നത്. ബാരൻ ടൗൺഷിപ്പിൽ 1990 ഏപ്രിൽ 4 മുതൽ 10 വരെയായിരുന്നു ഉയ്ഗൂർ മുസ്ലീങ്ങളും ചൈനീസ് സർക്കാർ സേനയും തമ്മിലുള്ള ഈ സായുധ പോരാട്ടം നടന്നത്
ലോകമെമ്പാടുമുള്ള ഉയ്ഗൂർ പ്രവാസികൾ ബാരൻ പ്രക്ഷോഭത്തിന്റെ വാർഷികം ആചരിക്കാറുണ്ട്.