തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി യാഥാർത്ഥ്യമാക്കണമെങ്കിൽ കേരളം വീണ്ടും കേന്ദ്രത്തെ അനുസരിക്കേണ്ടി വരും. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ് എന്ന നിബന്ധന അടുത്ത വർഷത്തോടെ നടപ്പാക്കണം. തിരഞ്ഞെടുത്ത സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പിഎം ശ്രീ പദ്ധതിയിൽ പങ്കാളിയാകാൻ 2020-ലെ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കണമെന്ന നിബന്ധന പാലിക്കണം.
കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന കോടികളിൽ കണ്ണ് മഞ്ഞളിച്ചാണ് കേരളം പി എം ശ്രീ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ ഇടത് സർക്കാർ മുട്ടുമടക്കേണ്ട തന്നെ വരും. ദേശീയ വിദ്യാഭ്യാസ നയത്തെ എതിർത്ത സംസ്ഥാനങ്ങളിൽ മുൻപന്തിയിലായിരുന്നു കേരളവും. കേന്ദ്രഫണ്ട് ലക്ഷ്യം വച്ച് ധാരണപത്രത്തിൽ ഒപ്പ് വയ്‌ക്കാമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
പിഎം ശ്രീ സ്കൂളുകൾ കേന്ദ്ര നയത്തിന്റെ പൈലറ്റ് സെന്ററുകളാകും. കേരളത്തിൽ 332 സ്‌കൂളുകൾക്കാണ് പിഎം ശ്രീ പദ്ധതിയുടെ ഗുണം ലഭിക്കുക. അടുത്ത അധ്യയന വർഷത്തെ പ്രവേശന നടപടികൾ ആരംഭിച്ചതിനാൽ ഈ വർഷം ആറ് വയസ് എന്ന നിബന്ധന നടപ്പാക്കിയേക്കില്ല. എന്നാൽ ധാരണ ഒപ്പിട്ട് പദ്ധതി നടപ്പാക്കിയാൽ വരുന്ന വർഷം മുതൽ ഈ നിബന്ധനയും മറ്റ് നിബന്ധനകളും നടപ്പാക്കേണ്ടി വരും. പിഎം ശ്രീയിൽ ഉൾപ്പെട്ട ഭൂരിപക്ഷ സംസ്ഥാനങ്ങളും കേന്ദ്രനയം നടപ്പാക്കി തുടങ്ങിയതിനാൽ അതിനെ ഇതുവരെ എതിർത്തിരുന്ന കേരളവും തമിഴ്നാടും ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾക്ക് മാത്രമായി ഇളവിനും സാധ്യതയില്ല. അല്ലാത്ത പക്ഷം കേന്ദ്രത്തിനെതിരെ നിയമ പോരാട്ടം നടത്തേണ്ടിവരും.
വിദ്യാഭ്യാസ മേഖലയിൽ വിവിധ പദ്ധതികൾക്ക് കേന്ദ്ര ഫണ്ട് അനിവാര്യമാണ്. അതിനാൽ തന്നെ കേന്ദ്രവുമായി യുദ്ധത്തിനിറങ്ങിയാൽ വൻ തിരിച്ചടി നേരിടേണ്ടി വരും. യുജിസി മാനദണ്ഡപ്രകാരം നാല് വർഷ ബിരുദ കോഴ്സുകൾ, സ്വകാര്യ-വിദേശ സർവകലാശാലകൾക്ക് പ്രോത്സാഹനം തുടങ്ങി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറ്റ് നിബന്ധനകളും സംസ്ഥാനത്ത് നടപ്പിലാക്കിയേ തീരു.