50 വർഷത്തിന് ശേഷം ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം കാണാനുള്ള കാത്തിരിപ്പിലാണ് ലോകം. സൂര്യന്റെ നേർരേഖയിൽ ചന്ദ്രൻ വരമ്പോൾ ഇരുൾ വീഴുന്ന അത്യപൂർവ്വ വിസ്മയം വടക്കേ അമേരിക്കയിലും മദ്ധ്യ അമേരിക്കയിലുമാണ് അനുഭവപ്പെടുന്നത്. ഇന്ത്യയിൽ ഇത് പ്രകടമാവില്ലെങ്കിലും നമുക്ക് നാസയുടെ വെബ്‌സൈറ്റ് വഴി ഇതിന്റെ ദൃശ്യങ്ങൾ കാണാൻ സാധിക്കും. എന്തുകൊണ്ട് ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ-1 സൂര്യഗ്രഹണത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്നില്ലെന്നായിരിക്കും നിങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. അതിനുള്ള കാരണം പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ ശാസ്ത്രലോകം.
ഗ്രഹണം ബാധിക്കാത്ത ഭാഗത്താണ് പേടകം നിലകൊള്ളുന്നതെന്നാണ് ഐഎസ്‌ഐർഒ ശാസ്ത്രജ്ഞർ പറയുന്നത്. ചന്ദ്രന് പിന്നിലായാണ് ഈ ഉപഗ്രഹമുള്ളത്. അതുകൊണ്ടുതന്നെ, സൂര്യന്റെ ഹാലോ ഭ്രമണപഥത്തിൽ സ്ഥിതി ചെയ്യുന്ന ആദിത്യ എൽ1ന്റെ ദൗത്യത്തെ സൂര്യഗ്രഹണം പോലെയുള്ള പ്രതിഭാസങ്ങൾ ബാധിക്കില്ല. 365 ദിവസവും 24 മണിക്കൂറും തടസങ്ങളില്ലാതെ സൂര്യനെ നിരീക്ഷിക്കാൻ കഴിയുന്ന വിധത്തിലാണ് ആദിത്യയെ നിലയുറപ്പിച്ചിരിക്കുന്നതെന്നും ഐഎസ്‌ഐർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു.