ചെന്നൈ : തമിഴ്നാട് മുൻ മന്ത്രിയും ചലച്ചിത്ര നിർമ്മാതാവുമായ ആർഎം വീരപ്പൻ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യത്തെ തുടർന്ന് രാഷ്‌ട്രീയത്തിൽ നിന്ന് വിരമിച്ച ആർഎം വീരപ്പന് 98 വയസ്സായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തമിഴ്നാട്ടിലെ മുതിർന്ന ദ്രാവിഡ രാഷ്‌ട്രീയ നേതാക്കളിൽ പ്രമുഖനാണ് ആർഎംവി എന്നറിയപ്പെടുന്ന ആർഎം വീരപ്പൻ. എഴുപതുകളിലും എൺപതുകളിലും എഐഎഡിഎംകെ രാഷ്‌ട്രീയത്തിലെ ‘ചാണക്യൻ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്
പുതുക്കോട്ട ജില്ലയിലെ വല്ലാതിരകോട്ടൈ ഗ്രാമത്തിലാണ് വീരപ്പൻ ജനിച്ചത്.1953-ൽ എം.ജി.ആറിന്റെ സഹായിയായി ചേർന്ന ആർ.എം.വീരപ്പൻ വൈകാതെ അദ്ദേഹത്തിന്റെ വിശ്വസ്തനായി, അദ്ദേഹത്തിന്റെ അക്കൗണ്ടൻ്റായി ഉയർന്ന വീരപ്പനെ എം.ജി.ആർ പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചിരുന്നു. ആർഎം വീരപ്പൻ പിന്നീട് സത്യാ മൂവീസ് തുടങ്ങുകയും നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
എംജിആർ 1972-ൽ ഡിഎംകെയിൽ നിന്ന് പുറത്തു വന്ന ശേഷം, എഐഎഡിഎംകെ എന്ന പേരിൽ പ്രത്യേക പാർട്ടി ആരംഭിച്ചപ്പോൾ ആർഎം വീരപ്പൻ അദ്ദേഹത്തെ പിന്തുണച്ചു .ആർഎം വീരപ്പൻ എഐഎഡിഎംകെയുടെ പ്രധാന സംഘാടകരിൽ ഒരാളായി മാറി. എ ഐ എ ഡി എം കെ പാർട്ടി രൂപീകരണത്തിനായി എംജിആർ ഫാൻസ് ക്ലബ്ബുകളെ ഏകോപിപ്പിച്ച സംഘടനയുടെ ശിൽപിയായിരുന്നു അദ്ദേഹം. 1984-ൽ എം.ജി.ആർ. അനാരോഗ്യം മൂലം പ്രചാരണം നടത്താൻ കഴിയാതെ വന്നപ്പോൾ ആർഎം വീരപ്പൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഏകോപിപ്പിക്കുകയായിരുന്നു.
എം.ജി.ആറിന്റെ മരണശേഷം എഡിഎംകെ രണ്ടായി പിളർന്നപ്പോൾ, 98 എംഎൽഎമാരുടെ പിന്തുണയോടെ എംജിആറിന്റെ ഭാര്യ വി എൻ ജാനകിയെ മുഖ്യ മന്ത്രിയാക്കുന്നതിൽ ആർഎം വീരപ്പന്റെ പങ്ക് നിർണായകമായിരുന്നു. പിന്നീട് എഡിഎംകെ യോജിച്ചപ്പോൾ എഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിതനായി. രണ്ടു തവണ നിയമസഭയിലേക്കും മൂന്നു തവണ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും ആർഎം വീരപ്പൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 മുതൽ 1996 വരെ എംജിആറിന്റെയും ജാനകിയുടെയും ജയലളിതയുടെയും നേതൃത്വത്തിലുള്ള സർക്കാരുകളിൽ, ഹിന്ദുമത ചാരിറ്റീസ് വകുപ്പ്, ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ആർഎം വീരപ്പൻ കൈകാര്യം ചെയ്തു.
എഐഎഡിഎംകെയിലാണെങ്കിലും ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുമായും ഡിഎംകെ നേതാക്കളുമായും ആർഎം വീരപ്പൻ സൗഹൃദത്തിലായിരുന്നു.1996 ന് ശേഷം ജയലളിതയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പാർട്ടി വിട്ട ആർഎം വീരപ്പൻ എംജിആർ കഴകം എന്ന പേരിൽ പ്രത്യേക പാർട്ടി ആരംഭിച്ചു.
1966 മുതൽ 2006 വരെ എംജിആർ സംവിധാനം ചെയ്ത ദൈവത്തായ് , നാൻ ആണയിട്ടാൽ, കാവൽക്കാരൻ, റിക്ഷാക്കാരൻ, ഇദയക്കനി, തുടങ്ങി എം ജി ആർ നായകനായ നിരവധി ചിത്രങ്ങൾ ആർഎം വീരപ്പൻ നിർമ്മിച്ചിട്ടുണ്ട്.
ഊർക്കാവലൻ, തങ്ക മകൻ, പണക്കാരൻ , ബാഷാ, എന്നീ രജനീകാന്ത് ചിത്രങ്ങളും, കമൽഹാസൻ അഭിനയിച്ച കാക്കിച്ചട്ടൈ, കാതൽ പരിശ് തുടങ്ങിയ സിനിമകളും ആർഎം വീരപ്പൻ നിർമ്മിച്ചവയാണ്.