എഴുത്ത് ; വിഷ്ണു അരവിന്ദ്
ഗവേഷകൻ JNU, ഡൽഹി
അടിസ്ഥാന സൗകര്യ വികസനം
രാജ്യത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന മേഖലയാണ് അടിസ്ഥാനസൗകര്യ വികസനം. റോഡ്, റെയിൽവേ തുടങ്ങിയ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് പുറമെ ഡിജിറ്റൽ, സാമൂഹിക അടിസ്ഥാന സൗകര്യ വികസനവും ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ ഒരു ദശാബ്ദകാലത്തെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെയും പഠനം പറയുന്നത് അടിസ്ഥാന സൗകര്യ വികസനത്തിനായി ചെലവഴിക്കുന്ന ഓരോ രൂപയും ഭാരതത്തിന്റെ ജിഡിപിയിൽ 2.5 മുതൽ 3.5 രൂപ വരെ നേട്ടമുണ്ടാക്കാൻ സഹായിക്കുന്നുവെന്നാണ്.
ഗതാഗത സൗകര്യ വികസനം രാജ്യത്തെ യാത്രാ-ചരക്ക് ഗതാഗത ചെലവ് കുറയ്‌ക്കുകയും, വ്യാപാര നേട്ടങ്ങൾ വർദ്ധിപ്പിക്കുകയും, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും തൊഴിലാളികളുടെ കൂലി അടക്കമുള്ളവ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് മറ്റ് സാമൂഹിക സാമ്പത്തിക പരിവർത്തനത്തിലേക്ക് രാജ്യത്തെ നയിക്കുന്നു. അതുകൊണ്ടുതന്നെ 2047-ൽ ഒരു 40 ട്രില്യൺ സമ്പത്ത് വ്യവസ്ഥയായായി ആഗോള സാമ്പത്തിക ശക്തിയാകുവാൻ തയ്യാറെടുക്കുന്ന ഭാരതത്തിന് അടിസ്ഥാന സൗകര്യ വികസനം അത്യന്താപേക്ഷിതമാണ്. അതുകൊണ്ടു തന്നെ അധികാരത്തിലെത്തിയപ്പോൾ മുതൽ ഭാരതത്തിന്റെ മികച്ച ഭാവിക്കായി അടിസ്ഥാന സൗകര്യ മേഖലയിൽ പ്രത്യേക ശ്രദ്ധ മോദി സർക്കാർ നൽകിയിരുന്നു.
റോഡ് വികസനം
മുൻ വർഷങ്ങളെ അപേക്ഷിച്ചു 2014 മുതൽ റോഡ്, ഹൈവേ ഗതാഗതത്തിനായുള്ള ബജറ്റ് വിഹിതം 500 ശതമാനത്തിലധികമായാണ് മോദി സർക്കാർ വർദ്ധിപ്പിച്ചത്. 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 1.4 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. 2014 വരെ രാജ്യത്തെ ഹൈവേകളുടെ ആകെ നീളം 97,830 കിലോമീറ്ററായിരുന്നു. പത്ത് വർഷം കൊണ്ടിത് 145,155 കിലോമീറ്ററിലധികമായി മോദി സർക്കാർ വർദ്ധിപ്പിച്ചു.
ദേശീയ പാതകളുടെ നിർമ്മാണ വേഗത 2014-ൽ ശരാശരി 12 കിലോമീറ്ററായിരുന്നത് 2021-22-ൽ 29 കിലോമീറ്ററായി വർദ്ധിച്ചു. അമൃതകാലത്ത് ഇത് പ്രതിദിനം 60 കിലോമീറ്ററായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2014 ന് ശേഷം 3.5 ലക്ഷം കിലോമീറ്റർ ഗ്രാമീണ റോഡുകൾ പുതുതായി രാജ്യത്ത് നിർമ്മിക്കുകയും 99% ഗ്രാമപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്തു. അടൽ തുരങ്കം, ധോല-സാദിയ പാലം, ചെനാബ് നദി പാലം തുടങ്ങിയ തന്ത്രപ്രധാന പദ്ധതികളും ഇക്കാലയളവിൽ പൂർത്തീകരിച്ചു.
റെയിൽവേ വികസനം
ഭാരതത്തിന്റെ റെയിൽ മേഖലയിലും ഗണ്യമായ വളർച്ച ഇക്കാലയളവിലുണ്ടായി. ഇതിനായി 2022-23 സാമ്പത്തിക വർഷത്തിൽ മാത്രം 2.5 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 37,011 റൂട്ട് കിലോമീറ്റർ റെയിൽവേ ലൈൻ വൈദ്യുതീകരിച്ചു. അത്യാധുനിക സാങ്കേതിക വിദ്യകളും റെയിൽവേയിൽ നടപ്പിലാക്കി.
വിവിധ നഗരങ്ങളിലെ മെട്രോ റെയിൽ വികസനത്തിനും മോദി സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ 20 വ്യത്യസ്ത നഗരങ്ങളിൽ മെട്രോ റെയിൽ പദ്ധതികൾ വ്യാപിച്ചു. 2014-ൽ രാജ്യത്ത് 248 കിലോമീറ്ററായിരുന്ന മെട്രോയുടെ ദൈർഘ്യം 2022-ൽ 791 കിലോമീറ്ററായി വർദ്ധിച്ചു. രാജ്യം തദ്ദേശീയമായി രൂപകല്പന ചെയ്ത വന്ദേഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങി. നിലവിൽ 25 റൂട്ടുകളിൽ പതിനഞ്ചോളം വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇവ 400 ആയും 2047 ഓടെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 4,500 ആയി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇത് കൂടാതെ ജപ്പാന്റെ സാമ്പത്തിക സഹായത്തോടെ മുംബൈയ്‌ക്കും അഹമ്മദാബാദിനുമിടയിൽ ബുള്ളറ്റ് ട്രെയിൻ പാതാ നിർമ്മാണവും പുതിയ ചരക്ക് ഇടനാഴികളുടെ വികസനവും കണക്റ്റിവിറ്റി കൂടുതൽ വർദ്ധിപ്പിക്കുകയും യാത്രാസമയം കുറയ്‌ക്കുകയും ചരക്കുകളുടെ കാര്യക്ഷമമായ നീക്കം സുഗമമാക്കുകയും ചെയ്യും.
വ്യോമ -ജല ഗതാഗതം
പ്രധാനമന്ത്രി മോദിയുടെ കാലത്ത് ഭാരതത്തിന്റെ വ്യോമയാന മേഖല ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഉയർന്നു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സിവിലിയൻ വിമാനത്താവളങ്ങളുടെ എണ്ണം 2014-ൽ ഉണ്ടായിരുന്ന 74-ൽ നിന്നും 2023-ൽ 149 ആയി വർദ്ധിച്ചു. 2030 ആകുമ്പോഴേക്കും ഇത് 200-ന് മുകളിലെത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായുള്ള തൊഴിലവസരങ്ങളും രാജ്യത്ത് വർദ്ധിച്ചു.
2014 ന് ശേഷം രാജ്യത്ത് 111 ജലപാതകളെ ദേശീയ ജലപാതകളായി ഉയർത്തി. ലാഭകരമായ ചരക്ക് നീക്കത്തിലും വിനോദ സഞ്ചാരത്തിനും ജലഗതാഗതത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയാണ് സർക്കാർ ഈ പദ്ധതികൾ ആവിഷ്‌കരിച്ചത്. ഇതിനെ ഭാഗമായി ജലഗതാഗതത്തിലൂടെയുള്ള ചരക്ക് നീക്കീ 202223 സാമ്പത്തിക വർഷത്തിൽ 108.8 ദശലക്ഷം ടൺ എന്ന റെക്കോർഡ് നിലയിലെത്തി. 2021-ൽ പാർലമെൻറിൽ അവതരിപ്പിച്ച ഇൻലാൻഡ് വെസൽസ് ബിൽ ഉൾനാടൻ ജലഗതാഗതത്തിന്റെ വളർച്ചയെ കൂടുതൽ സുഗമമാക്കുന്നു. ഇവയ്‌ക്ക് പുറമെ കേന്ദ്ര സർക്കാർ 2019-ൽ അവതരിപ്പിച്ച 102 ലക്ഷം കോടി രൂപയുടെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ പൈപ്പ്ലൈൻ പദ്ധതി ഊർജം, റോഡുകൾ, റെയിൽവേ നഗരവികസന പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള സാമൂഹിക, അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ഊന്നൽ നൽകുന്നു.
ഭാരതത്തിന്റെ അഷ്ഠലക്ഷ്മിമാർ
മോദി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ പരിവർത്തനത്തിന് വിധേയമായ മേഖല ഒരു പക്ഷെ രാജ്യത്തിന്റെ വടക്ക് കിഴക്കൻ മേഖലയായിരിക്കാം. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ എട്ട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്നതാണ് ഭാരതത്തിന്റെ വടക്ക്-കിഴക്കൻ മേഖല. ‘അഷ്ഠലക്ഷ്മി’ മാരെന്നാണ് ഈ സംസ്ഥാനങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഭൂട്ടാൻ, ചൈന, മ്യാൻമർ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ ഉള്ളതിനാൽ വടക്കു കിഴക്കൻ മേഖലയ്‌ക്ക് സാമ്പത്തികവും തന്ത്രപ്രധാനവുമായ പ്രാധാന്യമുണ്ട്.
ഭൂമിശാസ്ത്രപരമായും അടിസ്ഥാന സൗകര്യ വികസനത്തിലും സാമൂഹിക സൂചികയിലും ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ചു വടക്ക്-കിഴക്കൻ മേഖല മുൻ കാലഘട്ടങ്ങളിൽ ഒറ്റപ്പെട്ടിരുന്നു. ആരോഗ്യ സംരക്ഷണം, ശുചിത്വം, ശുദ്ധജലം, പോഷകാഹാരക്കുറവ്, ദാരിദ്ര്യം, വൈദ്യുതി, ആശയവിനിമയം, ഗതാഗതം, ബാങ്കിംഗ് എന്നിവയുൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അഭാവം മൂലം ഈ പ്രദേശത്തെ ജനങ്ങൾ വർഷങ്ങളായി ദുരിതമനുഭവിക്കുന്നു.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂകമ്പം എന്നിവ മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളും മേഖലയിലുണ്ട്. ഉയർന്ന തൊഴിലില്ലായ്മ നിരക്ക്, സാമ്പത്തിക അവസരങ്ങളുടെ അഭാവം എന്നിവയും സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇവിടുത്തെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളാണ്. അടിസ്ഥാന സൗകര്യ വികസനത്തിലും മേഖലയെ തഴഞ്ഞിരുന്നു. ഈ സംസ്ഥാനങ്ങളിൽ നിന്ന് ഭാരതത്തിന്റെ അയൽരാജ്യങ്ങളിലേക്ക് പ്രവേശനമുള്ളപ്പോൾ, പശ്ചിമ ബംഗാളിലെ സിലിഗുരി ഇടനാഴിക്ക് സമീപമുള്ള ചിക്കൻ നെക്ക് (Chicken Neck) എന്നറിയപ്പെടുന്ന പാതയിലൂടെ മാത്രമേ ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിച്ചേരുവാൻ ജനങ്ങൾക്ക് സാധിച്ചിരുന്നുള്ളൂ, ഉദാഹരണത്തിന്, ത്രിപുരയിൽ താമസിക്കുന്നവർക്ക് 1200 കിലോമീറ്റർ സിലിഗുരി ഇടനാഴിയിലൂടെ ചുറ്റി സഞ്ചരിച്ചാൽ മാത്രമേ പശ്ചിമ ബംഗാളിൽ എത്തിച്ചേരുവാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ബംഗ്ലാദേശിലൂടെയായാൽ ഇത് 600 കിലോമീറ്ററിൽ താഴെ വരുകയുള്ളൂ. അതുകൊണ്ട് തന്നെ റെയിൽ, റോഡ്, ജല, വ്യോമ ഗതാഗത പദ്ധതികളിലൂടെ അയൽ സംസ്ഥാനങ്ങളുമായുീ രാജ്യങ്ങളുമായും മേഖലയെ ബന്ധിപ്പിക്കുന്നതിന് വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് രാജ്യത്തിന്റെ വിദേശ നയമായ ആക്റ്റ് ഈസ്റ്റ് നയത്തിലൂടെ നടപ്പിലാക്കുവാൻ ഭാരത സർക്കാർ പ്രത്യേകശ്രദ്ധ നൽകി.
മേഖലയിലെ വികസനത്തിനും മറ്റ് രാജ്യങ്ങളുമായുള്ള റെയിൽ, റോഡ് ഗതാഗത സൗകര്യം യാഥാർഥ്യമാക്കുന്നതിന് ഈ സംസഥാനങ്ങളിൽ ഭാരത സർക്കാർ വലിയ തുക ചെലവഴിക്കുന്നുണ്ട്. മേഖലയിൽ 5200 കിലോമീറ്റർ കണക്റ്റിവിറ്റി പ്രോജക്ടുകൾ നിമ്മിക്കുകയാണ് ഇതിൽ പ്രധാന ലക്ഷ്യം. ഭാരതത്തിലെ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബ്രോഡ് ഗേജ് റെയിൽ പാതയാണ് ഒരു പദ്ധതി. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ സോണിന് (NEFR) കീഴിൽ ഇത് പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഫിസിക്കൽ കണക്റ്റിവിറ്റി കൂടാതെ, ആക്റ്റ് ഈസ്റ്റ് പോളിസി പ്രകാരം എയർ കണക്റ്റിവിറ്റിക്കും സർക്കാർ തുല്യ പ്രാധാന്യം നൽകുന്നു. സർക്കാർ ആരംഭിച്ച റീജിയണൽ കണക്റ്റിവിറ്റി സ്‌കീം (ഞഇട) പ്രകാരം നോർത്ത് ഈസ്റ്റിൽ വിമാനത്താവളങ്ങളും ഹെലിപാഡുകളും നിർമ്മിക്കുന്നതിനുള്ള പുതിയ 22 സ്ഥലങ്ങൾ കണ്ടെത്തി. പദ്ധതിയുടെ ഭാഗമായി 2018-ൽ പ്രവർത്തനം ആരംഭിച്ച സിക്കിമിലെ പാക്യോങ്ങിലെ ഗ്രീൻഫീൽഡ് എയർപോർട്ടും 2022-ൽ അരുണാചൽ പ്രദേശിൽ ആരംഭിച്ച ഇറ്റാനഗറിനടുത്തുള്ള ഹോളോങ്കിയിലെ ഡോണി പോളോ എയർപോർട്ടും പ്രധാന നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ, അയൽരാജ്യങ്ങളായ തെക്ക് കിഴക്ക്, കിഴക്കൻ ഏഷ്യയിലേക്കും തിരിച്ചു ഭാരതത്തിലേക്കും വ്യോമ ബന്ധം വർദ്ധിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചു. ചുരുക്കത്തിൽ ആക്ട് ഈസ്റ്റ് നയത്തിന് കീഴിൽ മേഖലയിൽ മുൻപുണ്ടായിരുന്ന വിമാനത്താവളങ്ങളുടെ എണ്ണം ഒൻപതിൽ നിന്നും 17 ആയി ഉയർന്നു. 2014-ന് മുമ്പ് മേഖലയിൽ ഒരു ദേശീയ ജലപാത ഉണ്ടായിരുന്നത് 20 ദേശീയ ജലപാതകളായി വർദ്ധിച്ചു.
വർഷങ്ങൾക്കിപ്പുറം ആക്റ്റ് ഈസ്റ്റ് നയത്തിന് കീഴിൽ വടക്ക് കിഴക്കൻ മേഖല വലിയ മാറ്റത്തിലാണ്. ചില സംസ്ഥാനങ്ങൾ ബഹുരാഷ്‌ട്ര കമ്പനികളുടെ നിക്ഷേപ കേന്ദ്രമായി മാറി. ഇത് പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങൾ തുറന്നു. നിരവധി വ്യവസായ പാർക്കുകളും ലോജിസ്റ്റിക് സെൻട്രുകളും ടൗൺഷിപ്പുകളും ആസാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിലും മറ്റ് പ്രദേശങ്ങളിലും നിർമ്മിക്കാൻ പദ്ധതിയായി. വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയ (ഉീചഋഞ) ത്തിന്റെ കണക്ക് പ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റോഡ് കണക്റ്റിവിറ്റി വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾക്ക് കീഴിൽ മൊത്തം 261 റോഡ് പ്രോജക്ടുകൾക്ക് 1,02,594 കോടി രൂപ ഇത് വരെയായി കേന്ദ്ര സർക്കാർ അനുവദിച്ചു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI), നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (NHIDCL), വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പൊതുമരാമത്ത് വകുപ്പുകൾ (PWDs) എന്നിവ മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്.
വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ 1909 കിലോമീറ്റർ ദൈർഘ്യത്തിൽ 81,941 കോടി രൂപ ചെലവിൽ 19 റെയിൽവേ അടിസ്ഥാന സൗകര്യ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. ഇതുവരെയായായി 482 കിലോമീറ്റർ ദൈർഘ്യമുള്ള റെയിൽ പാതകൾ കമ്മീഷൻ ചെയ്യുകയും 2023 മാർച്ച് വരെ 37,713 കോടി രൂപ ഇതിനായി ചെലവഴിക്കുകയും ചെയ്തു. അരുണാചൽ പ്രദേശിന്റെ തലസ്ഥാനമായ ലുംഡിംഗ്-സിൽചാർ ഭാഗത്തിന്റെ ഗേജ് പരിവർത്തന ജോലികൾ പൂർത്തിയാക്കിയതിനാൽ 2015 നവംബറിൽ അസമിലെ ബരാക് വാലി ബ്രോഡ് ഗേജ് ശൃംഖലയുമായി അതിനെ ബന്ധിപ്പിച്ചു.
കൂടാതെ 2016 -ൽ അരുണാചൽ പ്രദേശിന്റെ തലസ്ഥാനവും ത്രിപുരയുടെ തലസ്ഥാനത്തെയും തമ്മിൽ റെയിൽപാത മുഖേന ബന്ധിപ്പിച്ചു. 2016 മെയ് മാസത്തിൽ പാസഞ്ചർ ട്രെയിൻ സർവീസുകൾക്കായി മണിപ്പൂരിനെയും ബ്രോഡ്‌ഗേജുമായി ബന്ധിപ്പിക്കുകയുണ്ടായി. അടുത്തിടെ പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേർന്ന് ഉദ്ഘാടനം ചെയ്ത അഖൗര (ബംഗ്ലാദേശ്)- അഗർത്തല (ത്രിപുര) ക്രോസ്-ബോർഡർ റെയിൽ ലിങ്ക് പദ്ധതിയാണ് ഏറ്റവും പുതിയത് ഇത്. 392.52 കോടി രൂപയുടെ ഭാരത സർക്കാരിന്റെ സാമ്പത്തിക സഹായത്തിന് കീഴിലാണ് പദ്ധതി നടപ്പിലാക്കിയത്. അന്താരാഷ്‌ട്ര സംഘടനകളായ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് (അഉആ ) ലോക ബാങ്ക്, UNDP എന്നിവയും വടക്ക് കിഴക്കൻ മേഖലയുടെ വികസനത്തിന് സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകുന്നുണ്ട്.
മണിപ്പുർ, മിസോറം ,നാഗാലാൻഡ് ,അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യ -മ്യാന്മാർ -തായ്ലൻഡ് ദേശീയപാതയും റെയിൽവേ പാതയും നിർമാണത്തിലാണ്. ദേശീയ കായിക സർവകലാശാല , ദേശീയ കാർഷിക സർവകലാശാല, വിദ്യർത്ഥികൾക്കു സ്‌കോളർഷിപ്പുകൾ , നിരവധി വൈദുത പദ്ധതികളും ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. . വടക്ക്-കിഴക്കൻ മേഖലയിലെ സാമൂഹിക സാമ്പത്തിക രംഗത്തെ ഈ മാറ്റങ്ങളാണ് ആയുധമെടുത്ത പല വിഘടനവാദ സംഘടനകളെയും പിന്തിരിയാനും ഭാരത സർക്കാരുമായി സമാധാന കരാറുകളിൽ ഏർപ്പെടുവാനും അവരെ നിബന്ധിതരാക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2014-ൽ 824 അക്രമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ 2022-ൽ അത് 201 ആയി കുറഞ്ഞു.
ഭൗതിക അടിസ്ഥാന സൗകര്യ വികസനത്തിലൂടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സാമൂഹിക സാമ്പത്തിക ജീവിതത്തിൽ സമൂലമായ മാറ്റമാണ് കഴിഞ്ഞ ഒരു ദശാബ്ദം മോദി സർക്കാർ ഉണ്ടാക്കിയത്. മൂന്നാം മോദി സർക്കാരിന്റെ കാലത്തും അടിസ്ഥാന സൗകര്യ വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിനായിരിക്കും രാജ്യം സാക്ഷ്യം വഹിക്കുക. 2047-ൽ ഒരു വികസിത ആഗോള ശക്തിയാകുവാൻ ശ്രമിക്കുന്ന ഭാരതത്തിന് അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറ്റവും നിർണ്ണായകമാവുന്നത് അടിസ്ഥാന സൗകര്യ വികസനമായിരിക്കും.