ന്യൂഡൽഹി: ഹെൽത്ത് ഡ്രിങ്ക്സ് വിഭാഗത്തിൽ നിന്നും ബോൺവിറ്റ നീക്കം ചെയ്യണമെന്ന ഉത്തരവുമായി കേന്ദ്രസർക്കാർ. ആരോഗ്യപാനീയങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി വിൽപനയ്‌ക്ക് എത്തിക്കുന്ന സമീപനത്തിനെതിരായാണ് കേന്ദ്രസർക്കാർ നടപടി. കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയമാണ് എല്ലാ ഇ-കൊമേഴ്‌സ് കമ്പനികൾക്കും ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വെബ്സൈറ്റുകളിലും മറ്റ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ബോൺവിറ്റയെ ഹെൽത്ത് ഡ്രിങ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് മാറ്റണമെന്നാണ് നിർദേശം.
ദേശീയ ബാലാവകാശ കമ്മീഷന്റെ അന്വേഷണത്തിൽ എഫ് എസ് എസ് ആക്ട് 2005 പ്രകാരമുള്ള ആരോഗ്യ പാനീയങ്ങൾ അല്ല നിലവിൽ വില്പന നടത്തുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണിത്. കൂടാതെ ബോൺവിറ്റയിൽ സ്വീകാര്യമായതിലും അധികം പഞ്ചസാരയുടെ അളവും കണ്ടെത്തിയിരുന്നു. പവർ സപ്ലിമെൻ്റുകൾ ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ ആയി അവതരിപ്പിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ നേരത്തെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയോട് (എഫ്എസ്എസ്എഐ) ആവശ്യപ്പെട്ടിരുന്നു.
ഉത്പന്നങ്ങളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച് വ്യക്തതയും സുതാര്യതയും വർദ്ധിപ്പിക്കാനും, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകാതെ ഉപഭോക്താക്കൾക്ക് ശരിയായ തിരഞ്ഞെടുപ്പുകൾ ഉറപ്പാക്കാനുമാണ് കേന്ദ്രത്തിന്റെ നടപടി.