ജയ്പൂർ: സന്യാസ ദീക്ഷ സ്വീകരിക്കാൻ തയ്യാറെടുത്ത് അമ്മയും മകളും. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഛോട്ടി സദ്രിയിൽ താമസിക്കുന്ന പ്രീതി ബെൻ( 40) മകൾ സാറ ബെൻ(11) എന്നിവരാണ് സുഖ സൗകര്യങ്ങൾ വെടിഞ്ഞ് സന്യാസജീവിതം തിരഞ്ഞെടുത്തത്. സർക്കാർ ജീവനക്കാരിയാണ് പ്രീതി.
ദീക്ഷ ചടങ്ങ് ഏപ്രിൽ 21ന് രാവിലെ ആരംഭിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പ്രീതിയുടെ വീട്ടിൽ ആരംഭിച്ചു. ജൈന സന്യാസ കൂട്ടായ്മയിൽ നിന്നാണ് ദീക്ഷ സ്വീകരിക്കാനുള്ള പ്രചോദനം ഇരുവർക്കും ലഭിച്ചത്.
സന്യാസം സ്വീകരിക്കുന്ന കാര്യം ആദ്യമായി വീട്ടുകാരോട് പറഞ്ഞപ്പോൾ പ്രായക്കുറവ് പറഞ്ഞ് വീട്ടുകാർ എതിർത്തു. പിന്നീട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ് സമ്മതം ലഭിച്ചത്.
കഴിഞ്ഞ ദിവസം ഗുജറാത്തില്‍ ജൈനവിഭാഗത്തില്‍പ്പെട്ട ദമ്പതിമാര്‍ സന്യാസം സ്വീകരിക്കാനായി 200 കോടി രൂപ സംഭാവന നൽകിയിരുന്നു. വ്യവസായിയായ ഭവേഷ് ഭണ്ഡാരിയും ഭാര്യയുമാണു മുഴുവന്‍ സമ്പാദ്യവും ത്യജിച്ചത്. ഇവരുടെ 19 കാരി മകളും 16 കാരൻ മകനും 2022-ല്‍ സന്യാസം സ്വീകരിച്ചിരുന്നു.