ലക്‌നൗ: രാഷ്‌ട്രീയത്തിലേക്കുള്ള പ്രവേശനം പേരിനോ പ്രശസ്തിക്കോ മറ്റ് ഭൗതിക നേട്ടങ്ങൾക്കോ വേണ്ടി ആയിരുന്നില്ലെന്ന് മഥുര എൻഡിഎ സ്ഥാനാർത്ഥി ഹേമാ മാലിനി. ഭഗവാൻ കൃഷ്ണന്റെ ഗോപികയായാണ് സ്വയം കാണുന്നതെന്നും ഹേമാ മാലിനി പറഞ്ഞു. മഥുരയിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
” ഞാൻ തികഞ്ഞ കൃഷ്ണ ഭക്തയാണ്. പ്രശസ്തിക്കോ മറ്റ് ഭൗതിക നേട്ടങ്ങൾക്കോ വേണ്ടിയല്ല ഞാൻ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചത്. കൃഷ്ണന്റെ ഗോപികയാണ് ഞാനെന്ന് വിശ്വസിക്കുന്നു. അദ്ദേഹം ഏറെ സ്‌നേഹിക്കുന്ന മഥുരയിലെ ബ്രിജ്‌വാസികളെ സേവിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.”- ഹേമാ മാലിനി പറഞ്ഞു.
മഥുരയിലെ ബ്രിജ്‌വാസികളെ മൂന്നാമതും സേവിക്കാൻ അവസരം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷായ്‌ക്കും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയ്‌ക്കും ഹേമാ മാലിനി നന്ദി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാമതും വിജയം നേടാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും വിജയിച്ചാൽ മഥുരയിലേക്ക് വിനോദസഞ്ചരികളെ കൂടുതൽ ആകർഷിക്കുന്നതിനായി ‘ബ്രാജ് 84 കോസ് പരിക്രമ’ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിനായി 5,000 കോടി രൂപ ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അനുവദിച്ചിട്ടുണ്ടെന്നും ഹോമാ മാലിനി കൂട്ടിച്ചേർത്തു.
വിനോദസഞ്ചാര മേഖലയാണ് മഥുരയെ താങ്ങി നിർത്തുന്നത്. ഇതുവഴി പ്രദേശവാസികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭിക്കുന്നു. ഇതിനുപുറമെ യമുന നദിയെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ‘നമാമി ഗംഗേ’ പദ്ധതിയ്‌ക്ക് പിന്തുണ നൽകുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി. നദികളിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് നദികളെ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയാണ് നമാമി ഗംഗേ പദ്ധതി. ഇതുവഴി ഉത്തർപ്രദേശിലെ ജനങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുമെന്നും ഹേമാ മാലിനി വ്യക്തമാക്കി.