വാഷിംഗ്ടൺ: ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നാസ മേധാവി ബിൽ നെൽസൺ. ബഹിരാകാശ രംഗത്ത് വൻ പദ്ധതികളാണ് ചൈന ലക്ഷ്യം വയ്‌ക്കുന്നത്. എന്നാൽ ചൈനയുടെ ബഹിരാകാശ ലക്ഷ്യങ്ങളെ സൂക്ഷിക്കണമെന്ന് നാസ മേധാവി മുന്നറിയിപ്പ് നൽകി. സൈനിക ലക്ഷ്യങ്ങളെ മറച്ചുവയ്‌ക്കാനായി ഇത്തരം പദ്ധതികളിലൂടെയും ദൗത്യങ്ങളിലൂടെയും ചൈന ശ്രമം നടത്തിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബഹിരാകാശ മേഖലയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ചൈന അസാധാരണമായ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്. എന്നാൽ അവയെല്ലാം രഹസ്യമായി തുടരുകയാണ്. ചൈനയുടെ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും രഹസ്യാത്മകത നിറഞ്ഞതാണ്. സിവിലയൻ പദ്ധതി എന്ന് വിളിക്കപ്പെടുന്ന പലതും സൈനിക പരിപാടിയാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
അമേരിക്കയും ചൈനയും ചാന്ദ്രദൗത്യങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ ബഹിരാകാശ മേഖലയിലെ മത്സരത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഇത് ഞങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ്, ഇവിടേക്ക് ആർക്കും പ്രവേശനമില്ലെന്ന് ചൈന അവകാശപ്പെട്ടാലോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബഹിരാകാശ രംഗത്തിനായി പണം വാരിയെറിയുന്നുണ്ടെന്നത് ഒരു മുന്നറിയിപ്പാണെന്നും അദ്ദേഹം ആരോപിച്ചു.