ചെന്നൈ: തമിഴ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ്ക്കെതിരെ പരാതി. ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം പോളിംഗ് ബൂത്തിൽ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആൾക്കൂട്ടത്തെ എത്തിച്ചു എന്ന് ആരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു സാമൂഹിക പ്രവർത്തകനാണ് പരാതി നൽകിയിരിക്കുന്നത്. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പായിരുന്നു ഇന്നലെ നടന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു വിജയ് വോട്ട് രേഖപ്പെടുത്താൻ എത്തിയത്. കപലീശ്വരൻ നഗറിലെ നീലാങ്കരിയിലെ പോളിംഗ് ബൂത്തിലാണ് നടൻ വോട്ട് ചെയ്തത്. ആരാധകരുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് വിജയ് എത്തിയത്.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 2021ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് ദിനത്തിലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് സൈക്കിളിലായിരുന്നു വിജയ് വോട്ട് ചെയ്യാൻ എത്തിയത്.