മലപ്പുറം: പൊലീസ് കസ്റ്റഡിയിൽ നിന്ന് പ്രതി രക്ഷപ്പെട്ടു. പൊലീസ് ധരിപ്പിച്ച വിലങ്ങിൽ നിന്ന് കൈ ഊരിയെടുത്താണ് പ്രതി ഓടി രക്ഷപ്പെട്ടത്. അടിപിടി കേസിൽ പൊലീസ് അറസ്റ്റു ചെയ്ത പറവണ്ണ സ്വദേശി റബീഹ് (22) ആണ് രക്ഷപ്പെട്ടത്. വൈദ്യ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
വെള്ളിയാഴ്ച അർധരാത്രി പറവണ്ണയിലുണ്ടായ അടിപിടിയെ തുടർന്നാണ് റബീഹിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. റബീഹിനൊപ്പം മറ്റൊരാളെയും കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരുടെയും കൈകളിൽ വിലങ്ങ് ധരിപ്പിച്ച് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.
പ്രതികൾക്കൊപ്പം മൂന്ന് പൊലീസുകാർ ഉണ്ടായിരുന്നു. എന്നാൽ, ആശുപത്രിയിൽ കയറിയ ഉടൻ റബീഹ് വിലങ്ങിൽനിന്ന് കൈ ഊരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്ക് പിന്നാലെ പൊലീസ് ഓടിയെങ്കിലും പിടികൂടാൻ സാധിച്ചില്ല. പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.