ബെംഗളൂരു : കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്തിന്റെ മകൾ ബിസിഎ വിദ്യാർത്ഥിനിയായ നേഹ ഹിരേമത്തിനെ മുൻ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം കർണ്ണാടക രാഷ്‌ട്രീയത്തിൽ കോളിളക്കം സൃഷ്ടിക്കുന്നു.
കർണാടകയിലെ ഹുബ്ബള്ളിയിൽ ബിവിബി കോളേജിലെ ഒന്നാം വർഷ എംസിഎ വിദ്യാർത്ഥിനിയായിരുന്ന നേഹാ ഹിരേമത്ത് ഏപ്രിൽ 18 വ്യാഴാഴ്ചയാണ് ക്യാമ്പസ്സിനുള്ളിൽ കുത്തേറ്റു മരിച്ചത്. അതേ കോളേജിലെ വിദ്യാർഥി ആയിരുന്ന ഫയാസ് ഖോണ്ടുനായക്കാണ് കൊലപ്പെടുത്തിയത് . പ്രതി ഫയാസിനെ വിദ്യാർത്ഥികളും കോളേജ് അധികൃതരും ചേർന്ന് പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.
കത്തിയുമായി ക്യാമ്പസിലെത്തിയ പ്രതി നേഹയുടെ കഴുത്തിൽ ആറു തവണയാണ് കുത്തിയത്. യുവതിയെ മർദിച്ച് തള്ളിയിട്ട ശേഷം കഴുത്തിൽ തുരുതുരെ കുത്തുകയായിരുന്നു.മുഖം മറച്ചാണ് ഇയാൾ ആക്രമണത്തിനെത്തിയത്. ഫയാസ് നേഹയെ പലതവണ കത്തികൊണ്ട് കുത്തുന്നതും ഓടിപ്പോകുന്നതും കാമ്പസിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം കഴിക്കാനുള്ള പ്രതിയുടെ ശ്രമം നേഹ ചെറുത്തതോടെയാണ് ദാരുണ കൊലപാതകം അരങ്ങേറിയത്. പതിവായി ഇയാൾ നേഹയെ മാത്രമല്ല അവരുടെ മാതാപിതാക്കളെയും സമീപിച്ചിരുന്നതായി വിവരമുണ്ട്. ബിസിഎ ചെയ്യുമ്പോൾ നേഹയുടെ ബാച്ച്മേറ്റായിരുന്ന ഫയാസ് എം.എസി.എ പകുതിക്ക് വച്ച് അവസാനിപ്പിച്ചിരുന്നു.
ഹുബ്ബള്ളി ധാർവാദ് മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് കോർപ്പറേറ്റർ നിരഞ്ജൻ ഹിരേമത്തിന്റെ മകളാണ് നേഹ. തന്റെ മകൾ കൊല്ലപ്പെട്ടത് ലൗ ജിഹാദ് കാരണമാണെന്ന് കോൺഗ്രസ് നേതാവ് നിരഞ്ജൻ ഹിരേമത്ത് തുറന്നടിച്ചു. തന്റെ മകൾ വിദ്യാഭ്യാസം ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രതിയുമായി ഒരു ബന്ധവുമില്ലെന്നും ഹിരേമത്ത് പറഞ്ഞു.“കോളേജിൽ പഠിക്കുമ്പോൾ അവർ സുഹൃത്തുക്കൾ മാത്രമായിരുന്നു, പ്രണയിതാക്കളല്ല,” ഓരോ തവണയും ഫയാസിന്റെ നിർദ്ദേശങ്ങൾ നേഹ നിരസിക്കുകയും പ്രതികരിക്കുകയും ചെയ്തു. “അവൻ തന്റെ നിർദ്ദേശങ്ങൾ തുടരുകയാണെങ്കിൽ അയാൾക്കെതിരെ പരാതി നൽകുമെന്ന് അവൾ നേരത്തെ പറഞ്ഞിരുന്നു.” വെന്ന് കോൺഗ്രസ് കോർപ്പറേറ്റർ ആരോപിച്ചു. “എന്റെ മകളോട് ഫയാസ് വിവാഹാഭ്യർത്ഥന നടത്തി, പക്ഷേ അവൾ അവന്റെ നിർദ്ദേശം നിരസിച്ചു” എന്ന് ഹിരേമത്ത് നേരത്തെ പറഞ്ഞിരുന്നു.
അതിനിടെ കൊലപാതകിയെ ന്യായീകരിച്ചു കൊണ്ടും, ലവ് ജിഹാദ് ആരോപണങ്ങളെ പ്രതിരോധിച്ചു കൊണ്ടും കൊണ്ഗ്രെസ്സ് നേതാക്കൾ പ്രസ്താവനകളിറക്കിയത് രംഗം വഷളാക്കി.
“നേഹയും ഫയാസും തമ്മിലുള്ള മുമ്പ് തന്നെ ബന്ധം ഉണ്ടായിരുന്നുവെന്നും“അവൾ മറ്റൊരാളെ വിവാഹം കഴിക്കാൻ പോകുന്നതു കൊണ്ടായിരിക്കാം അയാൾ അവളെ കുത്തിയത്, പരസ്പരമുള്ള ബന്ധമായതിനാൽ ലൗ ജിഹാദാണെന്ന് തോന്നുന്നില്ലെന്നും” ഉള്ള വിവാദ പ്രസ്താവനയുമായി കർണ്ണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര രംഗത്തെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സമാനമായ പ്രസ്താവനകൾ ഇറക്കി. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കിയ എ ബി വിപി ആഭ്യന്തര മന്ത്രി പരമേശ്വരയുടെ വസതിയിലേക്ക്മാർച്ച് നടത്തി.ജി പരമേശ്വരയുടെ പ്രസ്താവനക്കെതിരെ ജനതാ ദൾ സെകുലർ പാർട്ടിയും രംഗത്ത് വന്നിട്ടുണ്ട്.
സംഭവത്തെ തുടർന്ന് കേസിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും സ്ത്രീകൾക്ക് സുരക്ഷ നൽകണമെന്നും ആവശ്യപ്പെട്ട് ഹുബ്ബള്ളിയിലും വടക്കൻ കർണാടകയിലെ പല ഭാഗങ്ങളിലും വ്യാപകമായ പ്രതിഷേധമാണ് പൊട്ടിപ്പുറപ്പെട്ടത്. നേഹയുടെ കൊലപാതകത്തിൽ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. ഹിന്ദു സംഘടനകളും ബിജെപി അനുഭാവികളും വിദ്യാനഗർ പോലീസ് സ്‌റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി.
കൊലപാതകിയായ ഫയാസിന്റെ ജന്മനാടായ മുനവള്ളിയിൽ തുടർച്ചയായ രണ്ടാം ദിവസവും കടുത്ത സമരങ്ങൾ അരങ്ങേറി. ബെലഗാവി ജില്ലയിലെ മുനവല്ലിയിലെ പ്രതിഷേധത്തിന് മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ നേരിട്ട് നേതൃത്വം നൽകി. നേഹ ഹിരേമത്ത് കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണം വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് കർണാടക ദക്ഷിണ പ്രാന്ത ജോയിൻ്റ് സെക്രട്ടറി ശരൺ പമ്പ്വെൽ ആവശ്യപ്പെട്ടു.
കർണാടകയിൽ കോൺഗ്രസ് പാർട്ടി അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചതായി ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പറഞ്ഞു. കർണാടക സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം നേഹയുടെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽകണമായിരുന്നു, പകരം പ്രതിയുടെ കുടുംബത്തിന് സംരക്ഷണം നൽകുകയായിരുന്നു സർക്കാർ. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കേസ് വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ഹുബ്ബള്ളിയിൽ വിദ്യാർത്ഥിനി നേഹ ഹിരേമത്ത് കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കന്നഡ നടൻ ധ്രുവ് സർജ രംഗത്തെത്തി. “സഹോദരി നേഹ ഹിരേമത്തിനെ കൊലപ്പെടുത്തിയത് അത്യന്തം ഹീനമായ പ്രവൃത്തിയാണ്. കോളേജ് കാമ്പസിൽ നടന്ന കൊലപാതകം ശരിക്കും വേദനിപ്പിക്കുന്നതാണ്. സർക്കാർ ഈ കേസ് എത്രയും വേഗം അതിവേഗ കോടതിയിലേക്ക് മാറ്റുകയും എല്ലാ തലങ്ങളിലും അന്വേഷണം നടത്തി കുറ്റവാളിയെ കഠിനമായി ശിക്ഷിക്കുകയും വേണം.”സോഷ്യൽ മീഡിയ പ്ലാറ്റഫോമായ എക്‌സിലെ ഇത് സംബന്ധിച്ച് പോസ്റ്റിലാണ് ധ്രുവ് സർജ ഇങ്ങിനെ പ്രസ്താവിച്ചത്.
അതിനിടെ ധാർവാഡിൽ നേഹയുടെയും ഫയാസിന്റെയും ഫോട്ടോ ഉപയോഗിച്ച് നേഹയുടെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിച്ച് പോസ്റ്റ് ചെയ്ത സാദിഖ് തടക്കോട ആദിൽ എന്നീ യുവാക്കളെ ജനക്കൂട്ടം പിടികൂടി ദാവംഗരെയിലെ വിദ്യാഗിരി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.
ജനങ്ങളുടെ രാഷ്‌ട്രീയാതീതമായ പ്രതിഷേധം ബാംഗ്ലൂർ നഗരത്തിൽ നിന്നും അതിവേഗം പുറത്തേക്ക് വ്യാപിക്കുകയാണ്. രാമനഗര, കലബുറഗി, വിജയപൂർ ജില്ലകളിലും ഹിന്ദു സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. പ്രതിഷേധക്കാർ ഫയാസിന്റെ ഫോട്ടോയും ടയറുകളും കത്തിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
കൊലപാതകിയെ തൂക്കിലേറ്റിയാലേ ഞങ്ങളുടെ മകളുടെ ആത്മാവിന് ശാന്തി ലഭിക്കൂ. ആദ്യം പെൺകുട്ടികളെ സംരക്ഷിക്കുക. കോളേജിൽ പോകുന്ന നമ്മുടെ പെൺമക്കൾ എങ്ങനെയാണ് മൃതദേഹത്തിന്റെ രൂപത്തിൽ തിരിച്ചെത്തുന്നത് എന്നുള്ള നെഹായുടെ അമ്മയുടെ ചോദ്യം കന്നഡ സൈബർ ലോകത്ത് പ്രകമ്പനം സൃഷ്ടിക്കുന്നു.
സംഭവത്തിൽ അപലപിച്ച് വീരശൈവ ജംഗമ സമാജം ഉൾപ്പെടെയുള്ള വിവിധ സംഘടനകളിലെ നൂറുകണക്കിന് പ്രവർത്തകർ എസ്‌വിപി സർക്കിളിൽ പ്രതിഷേധ പ്രകടനം നടത്തി. കലബുറഗിയിൽ നിന്നുള്ള ലോക്‌സഭാംഗം ഉമേഷ് ജാദവ്, കലബുറഗി റൂറൽ എംഎൽഎ ബസവരാജ് മട്ടിമാട്, എന്നിവരും മറ്റ് ബിജെപി നേതാക്കളും സമരത്തിൽ പങ്കെടുത്തു.
ഹുബ്ബള്ളി കൊലപാതകത്തെ അപലപിച്ച് കല്യാണ കർണാടക മേഖലയിലുടനീളം നൂറുകണക്കിന് ജനങ്ങൾ അവരുടെ രാഷ്‌ട്രീയ ബന്ധങ്ങളും പ്രത്യയശാസ്ത്രങ്ങളും മാറ്റി വെച്ച് ശനിയാഴ്ച തെരുവിലിറങ്ങി. പ്രതിഷേധ ഘോഷയാത്രകളും പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.