കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം, മെട്രോ നഗരം, കേരളാ ഹൈക്കോടതിയുടെ ആസ്ഥാനം, ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള മണ്ഡലമാണ് എറണാകുളം. ലോക്സഭാ തെരഞ്ഞെടുപ്പിനായി എറണാകുളം മണ്ഡലം തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. മൂന്ന് മുന്നണികളും ഒരുപോലെ കരുത്തുകാട്ടി പ്രചാരണങ്ങളും ശക്തമാക്കിയിട്ടുണ്ട്.
ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം
കളമശ്ശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ ഏഴ് നിയമസഭാ മണ്ഡലം ചേർന്നതാണ് എറണാകുളം മണ്ഡലം. സംസ്ഥാന രൂപീകരണത്തിന് മുന്നെയുള്ള തിരുവിതാംകൂര്‍-കൊച്ചി മണ്ഡലമായിട്ടാണ് എറണാകുളത്ത് ആദ്യമായി ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നത്. 1952-ലെ ആദ്യ മത്സരത്തിൽ കോണ്‍ഗ്രസിന്റെ സി മുഹമ്മദ് ഇബ്രാഹിം കുട്ടിയാണ് വിജയിച്ചത്.ഇതുവരെയുള്ള 17 ലോക്സഭാ തെരഞ്ഞെടുപ്പിൽ 14 തവണയും കോൺഗ്രസാണ് എറണാകുളത്ത് വിജയം ഉറപ്പിച്ചത്.
1967-ലായിരുന്നു കോൺഗ്രസിനെ തോല്പിച്ച് സിപിഎം മണ്ഡലത്തിൽ ആദ്യമായി വിജയിക്കുന്നത്. വിശ്വനാഥ മേനോനായിരുന്നു അന്ന് വിജയിച്ചത്. ഇതിന് ശേഷം കമ്യൂണിസ്റ്റ് പാർട്ടിക്ക് എറണാകുളം മണ്ഡലത്തിൽ ഒരു അട്ടിമറി വിജയം ഉണ്ടാകാൻ 1996 വരെ കാത്തിരിക്കേണ്ടി വന്നു.1996ല്‍ സേവ്യര്‍ അറക്കല്‍ എല്‍ഡിഎഫ് സ്വതന്ത്രനായിട്ട് രംഗത്തിറങ്ങിയാണ് വിജയം കൈവരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഹൈബി ഈഡനായിരുന്നു ഇവിടെ നിന്നും ജയിച്ചത്.
എന്നാൽ അഖിലേന്ത്യാ തലത്തിൽ ബിജെപിക്കുണ്ടായ വളർച്ച എറണാകുളത്തും പ്രതിഫലിച്ചു . ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിക്ക് എറണാകുളം മണ്ഡലത്തിൽ വോട്ടു വർദ്ധന സൃഷ്ടിക്കാൻ സാധിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അൽഫോൺസ് കണ്ണന്താനമായിരുന്നു എറണാകുളത്തെ ബിജെപി സ്ഥാനാർത്ഥി. 137749 വോട്ടുകളായിരുന്നു എൻഡിഎ നേടിയത്.
അങ്കത്തട്ടിൽ ഇറങ്ങുന്നത് ഇവർ
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡോ. കെ.എസ്.രാധാകൃഷ്ണനാണ് എൻഡിഎ ടിക്കറ്റിൽ ഇറങ്ങുന്നത്. നിലവിലെ എംപിയായ ഹൈബി ഈഡനാണ് കോൺഗ്രസ്ഥിന്റെ സാരഥി. കെജെ ഷൈന്‍ എന്ന ഷൈന്‍ ടീച്ചറാണ് ഇടതുപക്ഷ സ്ഥാനാർത്ഥി. മൂന്ന് മുന്നണികളും മണ്ഡലത്തിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് മുന്നേറുകയാണ്.
കെ.എസ് രാധാകൃഷ്ണൻ
മത്സ്യത്തൊഴിലാളി വിഭാഗത്തിൽ ജനിച്ച സാധാരണക്കാരനാണ് എൻഡിഎ സ്ഥാനാർത്ഥിയായ ഡോ.കെ എസ് രാധാകൃഷ്ണൻ. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് വളർന്നു വന്ന വ്യക്തിയായതിനാൽ തന്നെ നിരവധി വെല്ലുവിളികളും അദ്ദേഹം ജീവിതത്തിൽ നേരിട്ടിട്ടുണ്ട്. പഠനകാലങ്ങളിൽ പോലും ഒഴിവു വേളയിൽ പണിക്ക് പോയായിരുന്നു രാധാകൃഷ്ണന്റെ ജീവിതം. പഠനത്തിൽ ഏറെ മികവ് പുലർത്തിയ അദ്ദേഹം പല മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2004 മുതൽ 2008 വരെ ശ്രീ ശങ്കര സംസ്കൃത സർവകലാശാല വൈസ് ചാൻസലറായി ജോലി ചെയ്തിരുന്നു. 2010 മുതൽ 2016 വരെ കേരള പിഎസ്‍സി ചെയര്‍മാനായി പ്രവർത്തിച്ച ഡോ.കെ എസ് രാധാകൃഷ്ണൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് ബിജെപിയിൽ ചേർന്നത്.
2019-ൽ ബിജെപിയിൽ ചേർന്ന കെ.എസ് രാധാകൃഷ്ണൻ ആലപ്പുഴ മണ്ഡലത്തിൽ എന്‍ഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കന്നി അങ്കത്തിൽ തന്നെ രണ്ടു ലക്ഷത്തിനടുത്ത് വോട്ടുകളാണ് കെ എസ് രാധാകൃഷ്ണൻ നേടിയത്.
ബിജെപി ശക്തി പ്രാപിക്കുന്നു…
കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ എറണാകുളം മണ്ഡലത്തിൽ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപിയും മുന്നേറുന്നുണ്ട്. 1984-ൽ മണ്ഡലത്തിൽ ബിജെപിക്ക് 29107 വോട്ടാണ് നേടാൻ കഴിഞ്ഞത്. വർഷങ്ങൾ കഴിഞ്ഞ് 2019-ൽ എത്തിയപ്പോൾ 137749 വോട്ടുകൾ ബിജെപിക്ക് നേടാൻ സാധിച്ചു.
2009 മുതൽ 2019 വരെയുള്ള കണക്കുകൾ നോക്കിയാലും എറണാകുളത്ത് മാറ്റത്തിന്റെ കാറ്റ് വീശി തുടങ്ങിയെന്നുപറയാം. 2009-ൽ എ എൻ രാധാകൃഷ്ണനാണ് ബിജെപിക്കുവേണ്ടി കളത്തിലിറങ്ങിയത്. 52968 വോട്ടുകളാണ് അദ്ദേഹം അന്ന് നേടിയത്. 2014-ലും എ എൻ രാധാകൃഷ്ണൻ തന്നെയായിരുന്നു സ്ഥാനാർത്ഥി അന്ന് 99003 വോട്ടുകളായി വർദ്ധിച്ചു. 2019- ആയപ്പോൾ അൽഫോൺസ് കണ്ണന്താനമായിരുന്നു എൻഡിഎ ടിക്കറ്റിൽ ഇറങ്ങിയത്. 137749 വോട്ടുകളാണ് അൽഫോൺസ് കണ്ണന്താനം നേടിയത്. നാളുകൾ കഴിയുന്നതോടെ ബിജെപിക്ക് മണ്ഡലത്തിൽ ജനപിന്തുണ വർദ്ധിക്കുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
2019-ൽ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ പ്രകാരം 12,09,44 വോട്ടർമാരാണ് എറണാകുളം മണ്ഡലത്തിലുള്ളത്. മണ്ഡലത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വിഭാഗവും ലത്തീൻ കത്തോലിക്കരാണ്.