തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തരകാലം മുതൽ ഇന്നുവരെ ഇടത് വലത് മുന്നണികളുടെ ഭരണത്തിൽ കേരളത്തിനുണ്ടായ തകർച്ചയുടെ നേർചിത്രം വരച്ചുകാട്ടി ബിജെപിയുടെ കുറ്റപത്രം പുറത്തിറങ്ങി. വികസനത്തിന്റെ അനന്തസാധ്യതകളെ വേണ്ടവിധം ഉപയോഗിക്കാതെ കഴിഞ്ഞകാലങ്ങളിൽ കേരള ജനതയെ വഞ്ചിച്ച എൽഡിഎഫ് -യുഡിഎഫ് സർക്കാരുകളുടെ ക്രൂരത തുറന്നുകാട്ടുന്നതാണ് കുറ്റപത്രം. മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി കേരളപ്രഭാരി പ്രകാശ് ജാവ്ദേക്കറാണ് കുറ്റപത്രം ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്.
കഴിഞ്ഞ 70 വർഷക്കാലം കേരളം മാറി മാറി ഭരിച്ച സർക്കാരുകൾ കേരളത്തെ തകർച്ചയുടെ പാതാളക്കുഴിയിൽ എത്തിക്കുകയും സാമ്പത്തികമായി തകരാൻ കാരണമാകുകയും ചെയ്തു. ഇതുവരെ സംസ്ഥാനം ഭരിച്ച എൽഡിഎഫ് -യുഡിഎഫ് സർക്കാരുകളാണ് ഇതിന് പിന്നിലെന്നും കുറ്റപത്രത്തിൽ പറയുന്നു. വികസനത്തിൽ മുന്നിലായിരുന്ന കേരളം പിന്നോട്ട് കുതിക്കുമ്പോൾ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇന്ന് ബഹുദൂരം മുന്നോട്ടാണ് സഞ്ചരിക്കുന്നത്. കാർഷിക, വിദ്യാഭ്യാസ ആരോഗ്യ, വാണിജ്യ-വ്യാപാര, സാമ്പത്തിക രംഗങ്ങളിൽ കേരളം തകർച്ചയിലേക്ക് കൂപ്പുകുത്തുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ കടം വാങ്ങുന്നു. വികസനത്തിന് ചെലവഴിക്കാൻ കേരളത്തിന് പണമില്ല.
ശസ്ത്രക്രിയ ഉപകരണങ്ങൾ നൽകുന്ന കമ്പനികൾക്ക് സർക്കാർ നൽകാനുള്ളത് 119 കോടിയാണ്. പണം നൽകാത്തതിനാൽ മെഡിക്കൽ കോളേജുകളിലെ ശസ്ത്രക്രിയ നടക്കുന്നില്ല. ആരോഗ്യ ഇൻഷുറൻസിന് പണം നൽകാത്തതിനാൽ സർക്കാർ- സ്വകാര്യ ആശുപത്രികളിൽ ഇൻഷുറൻസ് പദ്ധതിയിൽ ചികിത്സ ലഭിക്കുന്നില്ല. 1150 കോടിയാണ് സ്വകാര്യ- സർക്കാർ ആശുപത്രികൾക്ക് കേരള സർക്കാർ ഇൻഷുറൻസിനായി നൽകാനുള്ളത്. ഈ പതനവും തകർച്ചയുമാണ് യഥാർത്ഥ കേരള സ്റ്റോറി. ഇത് തുറന്നു കാണിക്കുമ്പോൾ ബിജെപി കേരളത്തിന് വിരുദ്ധമാണെന്ന് പറയുകയാണ്.
70 വർഷം ചെയ്യാൻ കഴിയാത്തത് അടുത്ത 5 വർഷം കൊണ്ട് ചെയ്യുമെന്നാണ് എൽഡിഎഫും യുഡിഎഫും പ്രകടന പത്രികയിലൂടെ പറയുന്നത്. കേരളത്തിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണിത്. കഴിഞ്ഞ 10 കൊല്ലം രാജ്യത്തുണ്ടായ നേട്ടങ്ങൾ നിരത്തിയാണ് എൻഡിഎ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാജ്യത്തെ ലോകത്ത് ഒന്നാമതെത്തിക്കാനുള്ള അജണ്ടയുമായിട്ടാണ് ബിജെപി മുന്നോട്ട് പോകുന്നത്. തകർച്ചയിൽ നിൽക്കുന്ന കേരളത്തിന് ഏകആശ്രയം മോദിയുടെ ഗ്യാരന്റിയാണ്. ബിജെപി വികസനത്തിന്റെ രാഷ്ട്രീയം അവതരിപ്പിക്കുമ്പോൾ കോൺഗ്രസും സിപിഎമ്മും വിഭാഗീയ രാഷ്ട്രീയമാണ് പറയുന്നത്. 1947 ലേക്ക്, വിഭജനത്തിന്റെ കാലത്തിലേക്കാണ് അവർ രാജ്യത്തെ കൊണ്ടു പോകാൻ ശ്രമിക്കുന്നത്. 2047-ൽ ഭാരതം ലോകത്ത് ഒന്നാംസ്ഥാനത്തെത്തുന്നതിനെക്കുറിച്ചാണ് ബിജെപി ചിന്തിക്കുന്നത്. വികസനത്തിന്റെ പുതിയ രാഷ്ട്രീയം കേരളത്തിൽ ഉരുത്തിരിഞ്ഞുവരുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞങ്ങൾ. എൻഡിഎ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും കുറ്റപത്രം വിശദീകരിച്ചുകൊണ്ട് ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.