ലോകത്തിലെ ഏറ്റവും വലിയ സെർച്ച് എഞ്ചിൻ കമ്പനി എന്നതിലുപരി ഇന്നത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അധിഷ്‌ഠിതമായ പുതിയ സാങ്കേതികവിദ്യകളിൽ മേല്‍ക്കൈ നേടാൻ ഗൂഗിളിനെ സഹായിച്ച നിർണ്ണായക വ്യക്തിത്വമാണ് സുന്ദർ പിച്ചെ. ഇന്ത്യക്കാരൻ കൂടിയായ സുന്ദർ പിച്ചെ ഗൂഗിളിൽ എത്തിയിട്ട് ഇപ്പോൾ 20 വർഷങ്ങൾ പിന്നിടുകയാണ്. ഈവേളയിൽ ഗൂഗിളിൽ തന്റെ 20 വർഷത്തെ ജൈത്രയാത്രയെക്കുറിച്ച് കുറിപ്പുമായെത്തിയിരിക്കുകയാണ് സുന്ദർ പിച്ചെ. ഇൻസ്റ്റാഗ്രാമിലാണ് പിച്ചെ തന്റെ കുറിപ്പ് പങ്കുവച്ചത്.
‘2004 ഏപ്രിൽ 16 ആണ് ഗൂഗിളിലെ എന്റെ ആദ്യ ദിനം. അന്നുമുതലിങ്ങോട്ട് സാങ്കേതികവിദ്യ, ഗൂഗിൾ ഉപയോക്താക്കളുടെ എണ്ണം, എന്തിന് എന്റെ മുടിവരെ ഒരുപാട് മാറി. പക്ഷേ, ഈ തകർപ്പൻ കമ്പനിയിൽ ജോലിചെയ്യുമ്പോൾ കിട്ടുന്ന “ത്രിൽ” ഉണ്ടല്ലോ , അതുമാത്രം മാറിയിട്ടില്ല. 20 വർഷമായി, ഞാൻ ഭാഗ്യവാനാണ്’ -പിച്ചെ കുറിച്ചു.
മക്കിൻസി ആൻഡ് കമ്പനിയിലെ സേവനത്തിനുശേഷം 2004 ൽ ആണ് പിച്ചെ ഗൂഗിളിൽ ചേരുന്നത്. ഗൂഗിളിൽ, പ്രോഡക്റ്റ് മാനേജ്‌മെന്റ് ടീമിന്റെ മേൽനോട്ടം വഹിക്കുക മാത്രമല്ലാതെ ക്രോം, ക്രോം ഒ.എസ് എന്നിവയുടെ നവീകരണങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അന്നത്തെ സിഇഒ ലാറി പേജിന്റെ വിരമിക്കലിനു ശേഷം 2015 ഓഗസ്റ്റ് 10-ന് ഗൂഗിളിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.