മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ ലഭ്യമാക്കിയതു കൊണ്ടാണ് നമ്മൾ ഇപ്പൊഴും ജീവിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്. ഇക്കാര്യത്തിൽ തങ്ങളുടെ പൗരൻമാരുടെ ജീവൻ രക്ഷിച്ചതിൽ ലോകത്തെ നൂറോളം രാജ്യങ്ങൾ പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഫഡ്നവിസ് പറഞ്ഞു.
വാക്സിൻ മൈത്രിയിലൂടെ നിരവധി രാജ്യങ്ങൾക്കാണ് പ്രധാനമന്ത്രി വാക്സിൻ നൽകിയതെന്നും ഫഡ്നവിസ് കൂട്ടിച്ചേർത്തു. പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ബിജെപി ലോക്സഭാ സ്ഥാനാർത്ഥി സഞ്ജയ് കാക പാട്ടീലിന്റെ പ്രചാരണ റാലിയിലാണ് ഫഡ്നാവിസ് കൊവിഡ് കാലത്തെ പ്രധാനമന്ത്രിയുടെ ഇടപെടൽ പരാമർശിച്ചത്.
കൊവിഡ് കാലത്ത് ഒട്ടേറെ ആളുകൾക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടമായി. കുറച്ച് രാജ്യങ്ങൾ മാത്രമാണ് വാക്സിൻ കണ്ടുപിടിച്ചത്. അവർ കരുതിയത് ഇന്ത്യ അവരുടെ സഹായം തേടുമെന്നാണ്. സ്വന്തം പൗരൻമാരെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാവുന്ന ഒരു ധീരനാണ് ഇന്ത്യയുടെ നേതാവ് അപ്പോൾ ലോകത്തിന് അറിയില്ലായിരുന്നുവെന്നും ഫഡ്നവിസ് കൂട്ടിച്ചേർത്തു.
ഗവേഷകരെ ഒരുമിച്ച് ചേർത്ത പ്രധാനമന്ത്രി അവർക്ക് വേണ്ട റിസോഴ്സസ് നൽകി. ഇതിലൂടെ രാജ്യത്തിനുളളിൽ തന്നെ വാക്സിൻ നിർമിക്കാനുളള സാഹചര്യം ഒരുക്കിയെന്നും ഫഡ്നവിസ് പറഞ്ഞു.