തിരുവനന്തപുരം: ആര്യശാല ചെന്തിട്ട ദേവീ ക്ഷേത്രത്തിന്റെ നാലമ്പലത്തിൽ തീപിടിത്തമുണ്ടായതിന് പിന്നാലെ തിരുവിതാകൂർ ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം. ആയിരത്തിലേറെ വർഷം പഴക്കമുള്ള പുരാതന ക്ഷേത്രത്തിനാണ് അഗ്നിബാധയെ തുടർന്ന് കേടുപാട് സംഭവിച്ചത്. ദേവസ്വം ബോർഡിന് വരുമാനം മാത്രമാണ് ലക്ഷ്യമെന്നും ക്ഷേത്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ആവശ്യമായതൊന്നും ദേവസ്വം ബോർഡ് ചെയ്യുന്നില്ലെന്നും ഭക്തർ ആരോപിക്കുന്നു.
കെട്ടിടത്തിലും വൈദ്യുത ഉപകരണങ്ങളിലും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താറിലെന്നാണ് നാട്ടുകാർ പറയുന്നത്. നവരാത്രി ആഘോഷനാളുകളിൽ പത്മനാഭപുരത്ത് നിന്നെത്തുന്ന സരസ്വതി ദേവിയെ കുടിയിരുത്തുന്നത് ചെന്തിട്ട ക്ഷേത്രത്തിലാണ്. ഇത്രയേറെ പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രത്തെയാണ് ദേവസ്വം ബോർഡ് അവഗണിക്കുന്നതെന്ന ആരോപണം ശക്തമാണ്.
ദേവിയുടെ പ്രധാന പ്രതിഷ്ഠയ്‌ക്ക് മുന്നിൽ നാലമ്പലത്തിന് വലതുവശത്തായി കളം വരയ്‌ക്കുന്ന മുറിയിലാണ് ആദ്യം തീപിടിച്ചത്. തീ ആളി പടർന്ന് മേൽക്കൂരയും പൂജാ സാമഗ്രികളും കത്തി നശിച്ചു. മേൽക്കൂരയിലെ തടികൾ കത്തിക്കരിഞ്ഞ് ഓടുകളും തകർന്നു. അയൽവാസികളാണ് തീ കത്തുന്നത് ആദ്യം കാണുന്നത്. തുടർന്ന് അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്‌ക്കാൻ സാധിച്ചത്.