തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി എൽഡിഎഫ് കൺവീനർ നടത്തിയ കുറ്റസമ്മതത്തിൽ ഇപി ജയരാജനെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാർട്ടി നേതൃത്വം. ഇന്ന് നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ മാദ്ധ്യമങ്ങളെ കണ്ടപ്പോഴാണ് നിലപാട് വ്യക്തമാക്കിയത്. അതിനാൽ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ജയരാജൻ തുടരും.
ഇപി ജയരാജനെതിരെ നടക്കുന്നത് കള്ളപ്രചാരണമാണെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ അസ്വാഭാവികതയില്ലെന്നുമാണ് സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ദല്ലാൾ നന്ദകുമാറിനെ പോലെയുള്ള വ്യക്തികളുമായി അകലം പാലിക്കുന്നതിൽ ജയരാജന് വീഴ്ച പറ്റിയെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പാർട്ടി സെക്രട്ടറിയായി ഗോവിന്ദനെ തെരഞ്ഞെടുത്തതിൽ ജയരാജന് നീരസമുണ്ടായിക്കാണുമെന്ന വാദവും സെക്രട്ടറി തള്ളി. ജൂനിയറും സീനിയറും നോക്കിയല്ല പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നതെന്ന ന്യായീകരണമായിരുന്നു ഗോവിന്ദൻ നൽകിയത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കേരളത്തിൽ നടന്ന ദിവസം രാവിലെയായിരുന്നു രാഷ്‌ട്രീയ കേരളത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകൊണ്ട് ഇപി ജയരാജൻ വെളിപ്പെടുത്തൽ നടത്തിയത്. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം ഇപി ശരിവച്ചു. ഇതോടെ ജയരാജനെതിരെ നടപടിയെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ നിന്ന് തന്നെ ഉയർന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നത്.
ടി.പി ചന്ദ്രശേഖരനെ 51 വെട്ടിന് കൊലപ്പെടുത്തിയ പോലെ തന്നെയും കൊല്ലുമെന്ന ഭയം ജയരാജന് ഉണ്ടായെന്നും അതിനാലാണ് പാർട്ടി വിടാൻ ഇപി തയ്യാറാകാത്തതെന്നുമാണ് ശോഭാ സുരേന്ദ്രൻ അടക്കമുള്ളവർ ഉന്നയിച്ചത്. നിലവിൽ കൺവീനർ സ്ഥാനത്ത് നിന്നും ജയരാജനെ നീക്കിയാൽ പാർട്ടിക്ക് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇപിക്കെതിരെ നടപടി സ്വീകരിക്കാതിരുന്നതെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.