ആലപ്പുഴ: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ പെണ്‍കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ( 24) യാണ് മരിച്ചത്. യു.കെയിലേക്ക് പോകാനായാണ് പെൺകുട്ടി വിമാനത്താവളത്തിൽ എത്തിയത്. കഴിഞ്ഞ ദിവസം പരുമലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
രാത്രി എട്ടരയ്ക്കുള്ള വിമാനത്തിലായിരുന്നു യുകെയിലേക്കുള്ള യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി ഞായറാഴ്ച രാവിലെ 11.30-നാണ് കുടുംബാംഗങ്ങൾക്കൊപ്പം സൂര്യ യാത്ര തിരിച്ചത്. ആലപ്പുഴയിൽ എത്തിയത് മുതൽ സൂര്യയ്ക്ക് ഛർദ്ദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും തുടങ്ങിയിരുന്നു. നെടുമ്പാശ്ശേരി എത്തിയപ്പോഴേക്കും സ്ഥിതി വഷളായെങ്കിലും യാത്രയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾക്കായി പെൺകുട്ടി വിമാനത്താവളത്തിലേക്കുകയറി. ഇതിന് പിന്നാലെ കുഴഞ്ഞ് വീഴുകയായിരുന്നു. ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിത്സയ്ക്കായി പരുമലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
വീട്ടിൽ നിന്ന് ഇറങ്ങിയയ സമയത്ത് സമീപത്തെ വീട്ടിലുണ്ടായിരുന്ന അരളിപ്പൂവ് കടിച്ചിരുന്നതായി സൂര്യ ഡോക്ടര്‍മാരോടു സൂചിപ്പിച്ചതായി ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിനും ആന്തരീകാവയവങ്ങളുടെ പരിശോധനയ്ക്കും ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂയെന്ന് ഹരിപ്പാട് സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ കെ. അഭിലാഷ് കുമാര്‍ പറഞ്ഞു.