ലക്നൗ: ജാതിയുടെ പേരിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്ന് മാറ്റി നിർത്തി എന്ന രാഹുലിന്റെ ആരോപണം തള്ളി ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. രാഹുലിന്റെ വാദങ്ങൾ തികച്ചും വ്യാജവും, തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണെന്ന് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
” രാഹുലിന്റെ ആരോപണം സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതാണ്. രാഷ്ട്രപതി ദ്രൗപദി മുർമുവിനെയും മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. രാജ്യത്തിന്റെ നാനാ വിഭാഗങ്ങളിൽ നിന്നുള്ള വ്യക്തികളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തിരുന്നു. എന്നാൽ സമൂഹത്തിൽ തെറ്റിദ്ധാരണകൾ പടരത്തുകയാണ് രാഹുലിന്റെ വാക്കുക്കൾ. ഇതിൽ കടുത്ത പ്രതിഷേധമുണ്ട്.”- ചമ്പത് റായ് പറഞ്ഞു.
ഗോത്രവർഗക്കാരിയായതിനാൽ രാഷ്ട്രപതിയെ ക്ഷേത്രത്തിലെ ചടങ്ങുകളിലേക്ക് ക്ഷണിച്ചില്ലെന്നും ദ്രൗപദി മുർമുവിനെ ക്ഷേത്രത്തിനകത്ത് കയറാൻ അനുവദിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം. എന്നാൽ രാഹുലിന്റെ വാദങ്ങൾക്കുള്ള മറുപടിയായി രാംനഗരിയിൽ എത്തിയിരിക്കുകയാണ് രാഷ്ട്രപതി. അയോദ്ധ്യയിലെത്തിയ രാഷ്ട്രപതി ബാലകരാമനെ തൊഴുതു വണങ്ങിയ ശേഷം സരയൂപൂജയും ആരതിയും നടത്തും.