ചെന്നൈ: തമിഴ്നാട്ടിലെ വിരുദനഗർ ജില്ലയിലുള്ള കരിയാപ്പെട്ടി പാറമടയിൽ വൻസ്ഫോടനം. സ്ഫോടനത്തിൽ 4 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടക്കുക്കയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്ന സ്റ്റോറേജ് റൂമിലാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക റിപ്പോർട്ട്. പാറ പൊട്ടിക്കാനാണ് സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. അവിയൂർ-കീഴുപ്പിള്ളി കുണ്ട് റോഡിന് സമീപമാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. രണ്ടു വാഹനങ്ങൾക്ക് സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ തീവ്രതയും പ്രകമ്പനവും 20 കിലോമീറ്റർ വരെ അനുഭവപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
സ്ഫോടകവസ്തുക്കളുടെ സാന്നിധ്യം മൂലം ഫയർഫോഴ്സ് അപകടസ്ഥലത്ത് എത്തിച്ചേരാൻ ബുദ്ധിമുട്ടി. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷമാണ് ഇവർക്ക് രക്ഷാദൗത്യം ആരംഭിക്കാനായത്. സുരക്ഷാ പ്രശ്നങ്ങളും അമിതഭാരമുള്ള ട്രക്കുകൾ ഉൾപ്പെടുന്ന നിരവധി അപകടങ്ങളും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ ക്വാറിയുമായി ബന്ധപ്പെട്ട് ദീർഘകാലമായി പരാതികൾ ഉന്നയിച്ചിരുന്നു. സംഭവത്തെ തുടർന്ന് പാറമട അടച്ചുപൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.