ന്യൂഡൽഹി: 2023 ൽ മാത്രം പ്ലേ സ്റ്റോറിൽ ഗൂഗിൾ അനുമതി നിഷേധിച്ചത് 20,28,000 ആപ്പുകൾക്ക്. 3,33,000 അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തിയതായി ഗൂഗിൾ പറഞ്ഞു. ഉപയോക്താക്കളുടെ ബാക്ക് ഗ്രൗണ്ട് ലൊക്കേഷൻ, സന്ദേശങ്ങളുടെ നിയന്ത്രണം തുടങ്ങി സ്വകാര്യതയുമായി ബന്ധപ്പെടുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പുകൾക്ക് അനുമതി നിഷേധിച്ചത്.
ഉപയോക്താക്കളുടെ സ്വകാര്യത വിട്ടുവീഴ്ചയില്ലാതെ പാലിക്കാൻ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് കിറ്റ് പ്രൊവൈഡേഴ്‌സുമായി ഗൂഗിൾ ധാരണയിലാണ്. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതും അതിലേക്ക് കടന്നുകയറാനുളള ശ്രമവും ഒരു പരിധി വരെ നിയന്ത്രിക്കാൻ ഇതിലൂടെ കഴിയും. ഉപയോക്താക്കളുടെ നിർണായക വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും അത് പങ്കുവെയ്‌ക്കുന്നതിൽ നിന്നും ഈ സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് കിറ്റുകൾ തടയുന്നുണ്ട്. നിലവിൽ 7,90,000 ആപ്പുകൾ ഇതിന്റെ പരിധിയിലാണ്. ഇത് കൂടാതെ ഗൂഗിൾ പ്ലേ പ്രൊട്ടക്ടിന്റെ സുരക്ഷാ ഫീച്ചറുകളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
പ്ലേ സ്റ്റോറിൽ ഉൾപ്പെടുത്താനായി അനുമതി തേടുമ്പോൾ തന്നെ ആപ്പിന്റെ പ്രവർത്തനരീതിയും സ്വകാര്യതയും സുരക്ഷയും ഉൾപ്പെടെ മെഷീൻ ലേണിംഗ് വഴിയും സുരക്ഷാ സോഫ്റ്റ് വെയറുകൾ വഴിയും പരിശോധനയ്‌ക്ക് വിധേയമാക്കും. പ്ലേ സ്റ്റോറിന് പുറത്തുനിന്ന് ഡൗൺലോഡ് ചെയ്ത അഞ്ച് ലക്ഷത്തിലധികം പുതിയ ആപ്പുകളെ ഈ രീതിയിൽ വിലക്കിയിട്ടുണ്ടെന്നും ഗൂഗിൾ വ്യക്തമാക്കുന്നു.
ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യ വിവരങ്ങൾക്കുമേൽ കൂടുതൽ നിയന്ത്രണം നൽകുന്ന നടപടികളും കൈക്കൊണ്ടതായി ഗൂഗിൾ അറിയിച്ചു. നിലവിൽ ആപ്പിലെയും ഓൺലൈനിലെയും അക്കൗണ്ടും അനുബന്ധ വിവരങ്ങളും ഡിലീറ്റ് ചെയ്യാനുളള ഓപ്ഷൻ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്നും വ്യക്തിപരമായി കൂടുതൽ നിയന്ത്രണങ്ങൾ നൽകാൻ അവരെ ഇത് സഹായിക്കുമെന്നും ഗൂഗിൾ പറഞ്ഞു.