നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ഉദ്യോഗസ്ഥർ പ്രതികളായ പീഡനക്കേസിലും മതപരിവർത്തന ആരോപണത്തിലും നിർണ്ണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികൾക്ക് വിദേശ രാജ്യങ്ങളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘ഇമ്രാൻ’ എന്നയാളാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളത്.
നിലവിൽ കസ്റ്റഡിയിലുള്ള പ്രതികളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ നിന്നും ഡിജിറ്റൽ തെളിവുകളിൽ നിന്നുമാണ് ഇമ്രാനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. മലേഷ്യയിൽ ഇരുന്നുകൊണ്ട് ഇയാൾ ഉദ്യോഗസ്ഥരുമായി നിരന്തരം വീഡിയോ കോളുകളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.
വനിതാ ജീവനക്കാരെ സ്വാധീനിക്കാൻ ഒരു ‘പ്രഭാഷകൻ’ എന്ന നിലയിലാണ് ഇമ്രാൻ പ്രത്യക്ഷപ്പെട്ടിരുന്നത്. വിദേശ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലി, ആഡംബര ജീവിതം തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ നൽകി ജീവനക്കാരെ വശീകരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായി ചാറ്റുകൾ സൂചിപ്പിക്കുന്നു.
ടിസിഎസ് നാസിക് സെന്ററിൽ ഉദ്യോഗസ്ഥർ കീഴ്ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന പരാതിയെത്തുടർന്ന് വളരെ രഹസ്യമായ നീക്കങ്ങളിലൂടെയാണ് പോലീസ് പ്രതികളെ കുടുക്കിയത്. ശുചീകരണ തൊഴിലാളികളായി വേഷം മാറിയ വനിതാ പോലീസുകാരാണ് സ്ഥാപനത്തിനുള്ളിലെ അനാശാസ്യ പ്രവർത്തനങ്ങളും ഭീഷണികളും നേരിട്ട് ബോധ്യപ്പെട്ടത്.
കേസുമായി ബന്ധപ്പെട്ട് നിലവിൽ ഒമ്പത് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളുടെ ഫോൺ രേഖകളും വീഡിയോ കോൾ വിവരങ്ങളും ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചു. ഇമ്രാന്റെ യഥാർത്ഥ ഐഡന്റിറ്റിയും ഈ റാക്കറ്റിലെ മറ്റ് കണ്ണികളെയും കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.















