ന്യൂഡൽഹി: ശാസ്ത്രം എത്ര വളർന്നാലും സമൂഹത്തിന് ആത്മീയത അനിവാര്യമാണെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. ആത്മീയ ബോധം ഇല്ലെങ്കിൽ മനുഷ്യന്‍ കേവലം യന്ത്രമായി തീരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ എൻഎസ്എസ് സംഘടിപ്പിച്ച ചട്ടമ്പി സ്വാമി മഹാസമാധി ശതാബ്ദി ആചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ സാങ്കേതികവിദ്യയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. മനുഷ്യന്റെ ആത്മീയ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ശാസ്ത്രത്തിന് കഴിയുന്നില്ല. മനുഷ്യന്റെ ഉള്ളിലെ ദൈവിക ചൈതന്യം തിരിച്ചറിയാൻ ഗുരുസാന്നിധ്യം അനിവാര്യമാണ്. ജന്തുവാണെങ്കിലും ജീവിയാണെങ്കിലും ഒരു ആത്മീയതയുണ്ട്. ആത്മീയ ചിന്തകളിലൂടെയും വിചാരങ്ങളിലൂടെയുമാണ് വിവേചന ചിന്തകളെ മനുഷ്യനുമായി അടുപ്പിക്കുന്നത്’- എസ് സോമനാഥ് പറഞ്ഞു.
കേരളത്തിൽ വള്ളികുന്നം വിദ്യാധിരാജ ഇന്‍റർനാഷണലിന്‍റെ നേതൃത്വത്തിലാണ് ചട്ടമ്പിസ്വാമി സമാധി ശതാബ്ദി ആഘോഷങ്ങൾ നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി സന്യാസി സമ്മേളനവും സംഘടിപ്പിച്ചു. സച്ചിദാനന്ദ സ്വാമികളാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിവിധ സന്യാസി സമൂഹങ്ങളെ പ്രതിനിധീകരിച്ച് നിരവധി സന്യാസിമാരും സമ്മേളനത്തിൽ പങ്കെടുത്തു.