ലക്നൗ : ഇന്ത്യ നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയാണെന്നും 2027ഓടെ ഈ സ്ഥാനം മൂന്നിലേക്ക് ഉയരുമെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. രാജ്യത്തെ വികസനത്തിന്റെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ എല്ലാവരും ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ല്കനൗവിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” നിങ്ങൾ ഓരോരുത്തരുടേയും അനുഗ്രഹത്താൽ പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തും. 2027ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറും.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലോകവേദികളിൽ ഇന്ത്യയുടെ സ്ഥാനവും യശസ്സും ഉയർന്നിരിക്കുകയാണ്. മുൻപ് പുറത്തുള്ള രാജ്യങ്ങളിലെ അന്താരാഷ്ട്ര വേദികളിലെത്തി എന്തെങ്കിലും പറയുമ്പോൾ ആരും നമ്മളെ ഗൗരവമായി എടുത്തിരുന്നില്ല. ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായിട്ടും ആളുകൾ ഇത് പലപ്പോഴും പറയുമായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഇന്ത്യയുടെ സ്ഥാനം വളരെ അധികം ഉയർന്നു. ലോകം മുഴുവൻ ഇന്ത്യയെ ഉറ്റുനോക്കുകയാണ്.
അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ വാക്കുകൾക്കായി മറ്റ് രാജ്യങ്ങൾ കാതോർക്കുന്ന സാഹചര്യമാണ് ഇപ്പോൾ. പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മൻമോഹൻ സിംഗ് ഇവരെല്ലാം ഇന്ത്യയിൽ നിന്ന് ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് പറഞ്ഞവരാണ്. എന്നാൽ അവർക്ക് അതിന് സാധിച്ചില്ല. പ്രധാനമന്ത്രി നേതൃസ്ഥാനത്ത് എത്തിയപ്പോഴാണ് ആ മാജിക് സംഭവിച്ചത്.
വലിയൊരു മാജിക് സംഭവിച്ചു കഴിഞ്ഞെന്ന് നീതി ആയോഗ് പോലും പറയുന്നു. കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റിയത്. റഷ്യ-യുക്രെയ്ൻ സംഘർഷം ഉണ്ടായപ്പോൾ യുക്രെയ്നിൽ കുടുങ്ങിപ്പോയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ പ്രധാനമന്ത്രി സഹായിച്ചു. അദ്ദേഹം റഷ്യൻ പ്രസിഡന്റ് പുടിനേയും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയേയും നേരിട്ട് വിളിച്ച് സംസാരിച്ചു. വിദ്യാർത്ഥികളെ തിരികെ നാട്ടിലേക്ക് മടങ്ങാൻ സഹായിക്കുന്നതിനായി ഇരുകൂട്ടരും യുദ്ധം പോലും നിർത്തിവച്ചു. മറ്റൊരു ലോകനേതാക്കൾക്കും ചെയ്യാൻ സാധിക്കാത്ത കാര്യമാണിതെന്നും” രാജ്നാഥ് സിംഗ് പ്രശംസിച്ചു.