മാലെ: മാലദ്വീപ് വിദേശകാര്യമന്ത്രി മൂസ സമീർ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനത്തിന് എത്തി. വൈകിട്ടോടെയാണ് ഡൽഹിയിൽ അദ്ദേഹം വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ രംഗത്ത് വന്നതോടെ വഷളായ നയതന്ത്ര ബന്ധം നേരെയാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം മൂസ സമീറിന്റെ ഇന്ത്യയിലേക്കുളള ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തുമെന്ന് മൂസ സമീർ യാത്ര പുറപ്പെടും മുൻപ് മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്ക് ഒരുപോലെ പ്രയോജനം ലഭിക്കുന്ന രീതിയിൽ സഹകരണം മെച്ചപ്പെടുത്തുന്നതായിരിക്കും തന്റെ സന്ദർശനത്തിലെ പ്രധാന അജണ്ടയെന്നും മൂസ സമീർ എക്‌സിൽ കുറിച്ചു. ക്രിയാത്മകമായ ചർച്ചയാണ് ലക്ഷ്യമിടുന്നതെന്നും ബന്ധം ശക്തമാക്കുമെന്നും ഇന്ത്യയിലെത്തിയ ചിത്രങ്ങൾ പങ്കുവെച്ച് മൂസ സമീർ കുറിച്ചു.
മാലദ്വീപിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ ഈ മാസം 10 നുളളിൽ പിൻവലിക്കാൻ നേരത്തെ ധാരണയായിരുന്നു. ഇതിനുളള നടപടികൾ പുരോഗമിക്കുകയാണ്. 70 ഇന്ത്യൻ സൈനികരെയും ഡ്രോണിയർ 228 പട്രോളിംഗ് എയർക്രാഫ്റ്റും രണ്ട് ധ്രുവ് ഹെലികോപ്ടറുകളുമാണ് ഇന്ത്യ പിൻവലിക്കുക.
പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപ് സന്ദർശിക്കുകയും വിനോദസഞ്ചാര കേന്ദ്രമാക്കി ലക്ഷദ്വീപിനെ ഉയർത്തിക്കാട്ടാൻ ശ്രമം നടത്തുകയും ചെയ്തതോടെയാണ് മാലദ്വീപ് ജൂനിയർ മന്ത്രിമാർ ഇതിനെതിരെ രംഗത്ത് വന്നത്. ഈ വിവാദങ്ങളുടെ ചുവടുപിടിച്ച് ഇന്ത്യൻ വിനോദസഞ്ചാരികൾ കൂടി മാലദ്വീപിനെ ഉപേക്ഷിച്ചതോടെ വലിയ തിരിച്ചടിയാണ് ദ്വീപ് രാഷ്‌ട്രം നേരിടുന്നത്.