ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സാം പിത്രോദയുടെ വിവാദ പരാമർശത്തിൽ തുറന്നടിച്ച് ഇന്ത്യൻ ബോക്‌സിംഗ് ഇതിഹാസം മേരി കോം. പിത്രോദയുടെ പരാമർശം നിരാശയുണ്ടാക്കുന്നതും വേദനാജനകവുമാണെന്ന് മേരി കോം വിമർശിച്ചു. തനിക്കും ഇത്തരത്തിൽ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവർ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
” ഭാരതത്തെ പ്രതിനിധീകരിച്ച് 6 തവണ ലോക ചാമ്പ്യനാകാനും മെഡലുകൾ രാജ്യത്തിനായി സമ്മാനിക്കാനും എനിക്ക് സാധിച്ചു. അത് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനകളും സ്‌നേഹവും കൊണ്ടാണ്. കോൺഗ്രസ് നേതാവ് പിത്രോദയുടെ പരാമർശം അപലപനീയമാണ്. ഇത്തരത്തിൽ എനിക്കും വംശീയധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ”- മേരി കോം പറഞ്ഞു.
മത്സരങ്ങൾക്ക് പോവുമ്പോൾ പലപ്പോഴും പലരും ആശയക്കുഴപ്പത്തിലാകാറുണ്ട്. നമ്മുടെ സംസ്ഥാനങ്ങൾ വ്യത്യസ്തമാണ്. നിരവധി വൈവിധ്യങ്ങൾ നിറഞ്ഞ നാട് തന്നെയാണ് നമ്മുടെ രാജ്യം. എന്നാൽ കാഴ്ചയുടെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തുന്നത് ഒരു മോശമായ കാര്യമാണെന്നും അറിയാത്ത കാര്യങ്ങൾ പറയാൻ നിൽക്കരുതെന്നും മേരി കോം വ്യക്തമാക്കി.
പിത്രോദയിൽ നിന്ന് ഇത്തരത്തിൽ വംശീയാധിക്ഷേപം കേട്ടതിൽ ഖേദമുണ്ട്. എന്നാൽ ഇത് വളരെ നിലവാരമില്ലാത്ത ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നു. ഞങ്ങൾ എല്ലാരും ഇന്ത്യക്കാരാണ്, ഇവിടെ വൈധ്യങ്ങളുണ്ടെങ്കിലും എല്ലാരും തുല്യരാണെന്നും മേരി കോം പ്രതികരിച്ചു.