ഇസ്ലാമബാദ്: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കഞ്ചാവ് കൃഷി വ്യാപകമാക്കാൻ പാകിസ്താൻ ഒരുങ്ങുന്നു. മെഡിക്കൽ ഉപയോഗത്തിനായുള്ള കഞ്ചാവ് കൃഷി നിയമവിധേയമാക്കിക്കൊണ്ടുള്ള ഓർഡിനൻസ് ഫെബ്രുവരിയിൽ പാക് സർക്കാർ പാസാക്കിയിരുന്നു. ഇതിന്റെ മറപിടിച്ചാണ് കൃഷി വ്യാപകമാക്കുന്നത്. ആഗോള ലഹരി മാർക്കറ്റ് ലക്ഷ്യമിട്ടാണ് പുതിയ നീക്കം. നിലവിൽ 64.73 ബില്യൺ ഡോളറിന്റേതാണ് ആഗോള കഞ്ചാവ് വിപണി.
നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ കഞ്ചാവ് കൃഷി, മെഡിക്കൽ, വ്യാവസായിക ആവശ്യങ്ങൾക്കായി ഘടകങ്ങൾ വേർതിരിച്ചെടുക്കൽ, ശുദ്ധീകരണം, നിർമ്മാണം, വിൽപ്പന എന്നിവയ്ക്കായായി പ്രത്യേക അതോറിറ്റിക്കും പുതിയ സർക്കാർ രൂപം നൽകി.
നിയമപ്രകാരം സർക്കാർ ലൈസൻസ് എടുത്ത ആർക്കും കഞ്ചാവ് കൃഷി നടത്താം.
ആഗോളതലത്തിൽ കഞ്ചാവ് കയറ്റുമതി ചെയ്യുന്നതിലൂടെ വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് രാജ്യമെന്ന് പാകിസ്താൻ കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (പിസിഎസ്ഐആർ) ചെയർമാൻ സയ്യിദ് ഹുസൈൻ അബിദി പറഞ്ഞു. മുൻപ് ആഗോള വിപണിയിൽ ഏറ്റവും കൂടുതൽ ലഹരി എത്തിച്ച രാജ്യങ്ങളിലൊന്നായിരുന്നു അഫ്ഗാൻ. എന്നാൽ താലിബാൻ ഭരണം പിടിച്ചെടുത്ത ശേഷം ലഹരി കൃഷി നിരോധിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പാക് സർക്കാരിന്റെ പുതിയ തീരുമാനം.
ഏഷ്യൻ ഡെവലപ്മെൻ്റ് ബാങ്കിന്റെ കണക്കനുസരിച്ച് പാകിസ്താന്റെ പണപ്പെരുപ്പ നിരക്ക് 25% ആയി ഉയർന്നു. സാമ്പത്തിക വളർച്ച നാലാമത്തെ ഏറ്റവും കുറഞ്ഞ വേഗതയിൽ 1.9% ആണ്. 2022 മെയ് മുതലുള്ള സാമ്പത്തിക പ്രതിസന്ധി പാകിസ്താന്റെ രൂപീകരണത്തിന് ശേഷമുള്ള ഏറ്റവും ദയനീയമായ അവസ്ഥയിലാണ്.