ബാങ്കോക്ക്: ഈ വർഷം അവസാനത്തോടെ കഞ്ചാവിനെ വീണ്ടും മയക്കുമരുന്നിന്റെ പട്ടികയിൽ ഉൾപ്പെടുത്തുമെന്നറിയിച്ച് തായ്ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ. തായ്ലാൻഡിലെ വിപണിയിൽ കഞ്ചാവ് സുലഭമായിക്കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനം. ആഭ്യന്തര റീട്ടെയിൽ മേഖലകളിൽ കഞ്ചാവ് വ്യാപാരം ദ്രുതഗതിയിൽ വളരുന്നതിനിടെയാണ് ഇത്തരത്തിലൊരു നീക്കം.
‘ കഞ്ചാവ് മയക്കുമരുന്നായി വീണ്ടും മയക്കുമരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുത്തും. മുൻ ഗവൺമെന്റെ് 2018ൽ ആരോഗ്യ മേഖലയിലെ ഉപയോഗത്തിനും 2022ൽ വിനോദ ഉപയോഗത്തിനും കഞ്ചാവ് ഉപയോഗിക്കാമെന്ന നിയമം കൊണ്ടുവന്നു. ഇതോടെ കഴിഞ്ഞ രണ്ട് വർഷത്തിനിടെ തായ്ലാൻഡിൽ കഞ്ചാവ് വ്യവസായം നടത്തുന്ന പതിനായിരക്കണക്കിന് കടകളാണ് വളർന്നുവന്നത്. നിയമങ്ങൾ ഭേദഗതി ചെയ്ത് കഞ്ചാവിനെ വീണ്ടും മയക്കുമരുന്നായി കണക്കാക്കുമെന്ന് അദ്ദേഹം പറഞ്ഞു
ആരോഗ്യ മേഖലയിൽ മാത്രം കഞ്ചാവ് ഉപയോഗിക്കുന്ന നിയമം ഉടൻ നിലവിൽ വരും. ശ്രേത്ത തവിസിൻ എക്സിൽ കുറിച്ചു. മയക്കുമരുന്ന് ഇല്ലാതാക്കണം എന്ന എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എജൻസികളുമായി സർക്കാർ ചർച്ച നടത്തിയ ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്. നിയമവിരുദ്ധമായി കഞ്ചാവ് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്ന തരത്തിൽ അടുത്ത 90 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കുമെന്നും ശ്രേത്ത അറിയിച്ചു.
ഇത് രാജ്യത്തിന്റെ ഭാവി നശിപ്പിക്കുന്ന ഒരു പ്രശ്നമാണ്. രാജ്യത്തെ നിരവധി യുവാക്കൾ മയക്കുമരുന്നിന് അടിമകളാണ്. ഇതിനെതിരെ നമ്മൾ അതിവേഗം പ്രവർത്തിക്കണം. അതേസമയം കഞ്ചാവിനെ വീണ്ടും മയക്കുമരുന്നായി പട്ടികപ്പെടുത്തുന്നത് സമ്പദ്വ്യവസ്ഥയെ ബാധിക്കുമെന്നും ഉപയോക്താക്കൾക്കും വലിയ തിരിച്ചടി നേരിടുമെന്നും തായ്ലാൻഡിലെ കഞ്ചാവ് ഫ്യൂച്ചർ നെറ്റ്വർക്കിന്റെ സെക്രട്ടറി ജനറൽ പ്രസിചായ് നുവൾ പറഞ്ഞു.