ബെംഗളൂരു: പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ ലൈംഗികാത്രിക്രമം സംബന്ധിച്ച വ്യാജ പരാതി നൽകിയത് കർണ്ണാടക പൊലീസിന്റെ സമ്മർദ്ദത്താലെന്ന് യുവതിയുടെ വെളിപ്പെടുത്തൽ. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നൽകണമെന്നും കാണിച്ച് യുവതി ദേശീയ വനിത കമ്മീഷനെ സമീപിച്ചു. കമ്മീഷന് നൽകിയ ഹർജിയിലാണ് പരാതി പിന്നിലെ സമ്മർദ്ദം യുവതി വെളിപ്പെടുത്തിയത്.
കർണ്ണാടക പൊലീസാണെന്ന് പരിചയപ്പെടുത്തി മൂന്നുപേർ വീട്ടിലെത്തിയതായി യുവതി കമ്മീഷന് നൽകിയ ഹർജിയിൽ പറഞ്ഞു. സിവിലിയൻ വേഷത്തിലെത്തിയ ഉവരാണ് പരാതിക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇതിനു പുറമേ പരാതി നൽകണമെന്ന് ആവശ്യപ്പെട്ട് അജ്ഞാത നമ്പറുകളിൽ നിന്ന് നിരവധി കോളുകൾ വന്നതായും അവർ വ്യക്തമാക്കി.
പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരെ 700 ഓളം സ്ത്രീകൾ കമ്മീഷനിൽ പരാതി നൽകിയെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ ദേശീയ വനിത കമ്മീഷൻ നിഷേധിച്ചു. പ്രജ്ജ്വൽ രേവണ്ണ കേസുമായി ബന്ധപ്പെട്ട് 700 സ്ത്രീകൾ കമ്മീഷനെ സമീപിച്ചെന്ന് ചില മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, അത്തരം പരാതികളൊന്നും ഇതുവരെ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും മാദ്ധ്യമ റിപ്പോർട്ടുകൾ വസ്തുതാ വിരുദ്ധമാണെന്നും കമ്മീഷന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കി.
കേസിൽ നീതിയുക്തവും നിക്ഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് ജെഡിഎസ് അദ്ധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി കർണ്ണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടിന് നിവേദനം സമർപ്പിച്ചു. കോൺഗ്രസ് സർക്കാർ അധികാര ദുർവിനിയോഗം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2900 ഇരകളുണ്ടെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ അവർ എവിടെയാണ്? കുമാരസ്വാമി ചോദിച്ചു.