ന്യൂഡൽഹി: കേരളത്തിലെ സഹകരണ ബാങ്കുകളിലെ കൊളള വീണ്ടും പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അഴിമതി പണത്തിന്റെ കാര്യവും അഴിമതി തടയാൻ കൈക്കൊണ്ട നടപടികളെയും കുറിച്ച് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയുമായി നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
അഴിമതിക്കാരിൽ നിന്ന് കണ്ടുകെട്ടിയ 17,000 കോടി രൂപയുടെ അഴമതിപ്പണം തട്ടിപ്പിന് ഇരകളായവർക്ക് ഇതിനോടകം നൽകിക്കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഇനിയും 1.25 ലക്ഷം കോടി രൂപ ഇത്തരത്തിൽ അഴിമതിയുടെ ഇരകൾക്ക് തിരിച്ചുനൽകാനാകുമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിൽ സഹകരണ ബാങ്കുകളിൽ വലിയ തട്ടിപ്പാണ് നടന്നത്. ഈ ബാങ്കുകൾ നിയന്ത്രിക്കുന്നത് ഇടതുപക്ഷമാണ്. പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കുമാണ് പണം നഷ്ടമായത്. ഈ തട്ടിപ്പിൽ ആരോപണ വിധേയനായ രാഷ്‌ട്രീയക്കാരുടെ ഭൂമി പോലും സർക്കാർ പിടിച്ചെടുത്തു. ഇക്കാര്യത്തിൽ കൂടുതൽ നിയമോപദേശം തേടിയതായും പ്രധാനമന്ത്രി പറഞ്ഞു.
അഴിമതിക്കാരിൽ നിന്ന് പണം പടിക്കുന്നത് ടെലിവിഷനുകളിലൂടെ നമ്മൾ കണ്ടു. ഇക്കാര്യത്തിൽ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്. അഴിമതിക്കാരെയാണ് പിടികൂടുകയും സിബിഐയുടെയും ഇഡിയുടെയും പ്രവൃത്തികൾ എങ്ങനെയാണ് ഒരാൾക്ക് സംശയിക്കാനാകുകയെന്നും പ്രധാനമന്ത്രി പറഞ്ഞു.