അമേരിക്കയിലും വിൻഡീസിലും നടക്കുന്ന ടി20 ലോകകപ്പിന്റെ സമയക്രം പുറത്തുവിട്ടു. രണ്ടാം സെമി ഫൈനലിന് റിസർവ് ദിനമുണ്ടാകില്ലെന്നാണ് സൂചന. പകരം അധികസമയം അനുവദിക്കും. അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലും ക്രിക്കറ്റ് വെസ്റ്റിൻഡീസും നാല് മണിക്കൂറിലധികം അധിക സമയം അനുവദിച്ചതായി റിപ്പോർട്ട്. ക്രിക്ക്ബസാണ് മഴമൂലം മത്സരം നഷ്ടപ്പെട്ടാൽ പൂർത്തിയാക്കാനായി 250 മിനിറ്റ് അധികം അനുവദിച്ചതായി റിപ്പോർട്ട് ചെയ്തത്.
ആദ്യ സെമി 26 ന് -ട്രിനാഡിലും രണ്ടാം സെമി 27 ന് ഗയാനയിലുമാണ്. ജൂൺ 1ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ 29-നാണ്. സെമി ഫൈനലിൽ പ്രവേശിക്കുന്ന നാല് ടീമുകൾക്കും മത്സരം പൂർത്തിയാക്കാൻ സാധിക്കും. റിസർവ് ദിനം ഉൾപ്പെടുത്തിയാൽ താരങ്ങൾക്ക് ബുദ്ധിമുട്ടാകാൻ സാധ്യതയുണ്ട്. തുടർച്ചയായി യാത്ര ചെയ്ത് മത്സരത്തിനിറങ്ങുന്നത് ഒഴിവാക്കാനാണ് അധിക സമയം അനുവദിച്ചിരിക്കുന്നതെന്ന് ഐസിസിയെ ഉദ്ധരിച്ച് ക്രിക്ക് ബസ് റിപ്പോർട്ട് ചെയ്തു.
ബർബഡോസിലെ ബ്രിഡ്ജ്ടൗണിൽ ജൂൺ 29ന് ഇന്ത്യൻ സമയം രാത്രി 7.30നാണ് ഫൈനൽ.















