വേനൽക്കാലത്ത് പൂത്തുലഞ്ഞ് വസന്തകാലത്ത് ഇലപ്പൊഴിക്കുന്ന ഗുൽമോഹറിന് മലയാളികളുടെ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളിൽ പ്രത്യേക സ്ഥാനമാണുള്ളത്.
ഏപ്രിൽ- മെയ് മാസങ്ങളിലാണ് വാക പൂക്കുന്നത്. മൂന്നാർ-മറയൂർ അന്തർ സംസ്ഥാനപാതയിലാണ് ഈ മനോഹര കാഴ്ച. പാതയോരങ്ങൾക്ക് അഴകായി പൊഴിഞ്ഞ് കിടക്കുന്ന പൂക്കൾ വിനോദസഞ്ചാരികളുടെ മനം കവരുന്നു.
വരൾച്ചയെയും കൊടും ശൈത്യത്തെയും ഒരു പോലെ ചെറുക്കാൻ കഴിവുള്ള വൃക്ഷമാണ് പൂവാക. മഡഗാസ്കറിലാണ് അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള ഈ വൃക്ഷത്തിന്റെ ജന്മദേശം. പരമാവധി പത്ത് മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമെത്തിയാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം. ശാഖാഗ്രത്തിൽ കുലകളായാണ് പൂക്കൾ വിടരുക. പൂവിന് ചുവപ്പ് നിറവും മിക്കവാറും സ്പൂണിന്റെ ആകൃതിയും ആയിരിക്കും.















