ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനെ കുറിച്ചാണ് ചർച്ച. ലോകകപ്പ് അവസാനിക്കുന്നതോടെ നിലവിലെ പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയും. പുതിയ പരിശീലകനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും ആരാകും ആ സ്ഥാനത്തെത്തുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. സ്റ്റീഫൻ ഫ്‌ളെമിംഗ്, ഗൗതം ഗംഭീർ, റിക്കി പോണ്ടിംഗ് എന്നിവരാണ് പറഞ്ഞു കേൾക്കപ്പെടുന്ന പേരുകൾ. മുഖ്യപരിശീലകനെ കണ്ടെത്തുന്നതിൽ എംഎസ് ധോണി നിർണായക പങ്കുവഹിക്കുമെന്നാണ് റിപ്പോർട്ട്.
ഐപിഎല്ലിൽ അഞ്ച് തവണ ചെന്നൈ സൂപ്പർ കിംഗ്‌സിനെ കിരീടനേട്ടത്തിലേക്ക് നയിച്ച സ്റ്റീഫൻ ഫ്‌ളെമിംഗിനെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നത്. താത്പര്യം പ്രകടിപ്പിക്കാത്ത ഫ്‌ളെമിംഗിനെ, ധോണിയിലൂടെ അനുനയിപ്പിക്കാനാണ് ശ്രമം. 2027 ഡിസംബർ 31 വരെയുള്ള കരാറിനോട് ഫ്‌ളെമിംഗ് താത്പര്യം പ്രകടിപ്പിക്കാത്തതാണ് ധോണിയെ ബിസിസിഐ കളത്തിലിറക്കാൻ കാരണമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ടി20യിൽ ലോകമെമ്പാടുമുള്ള ഫ്രാഞ്ചെെസികളെ പരിശീലിപ്പിക്കുന്നുണ്ടെങ്കിലും ഫ്‌ളെമിംഗിന് ന്യൂസിലന്റിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സമയം കിട്ടുന്നുണ്ട്. പരിശീലകൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം 10 മാസം ഉണ്ടാകണമെന്ന നിബന്ധനയുണ്ട്. അതാണ് ഫ്‌ളെമിംഗിനെ പിന്നോട്ട് വലിപ്പിക്കുന്നത്.
പരിശീലകനാകാൻ ഇല്ലെന്ന് ഇതുവരെയും ഫ്‌ളെമിംഗ് പറഞ്ഞിട്ടില്ല. 10 മാസം ടീമിനൊപ്പം നിൽക്കണമെന്ന കരാറാണ് അദ്ദേഹത്തെ പിന്നോട്ട് വലിക്കുന്നത്. സ്വാഭാവികമായ കാര്യം മാത്രമാണത്. മുഖ്യപരിശീലകനാകാൻ വിസമ്മതിച്ച രാഹുൽ ദ്രാവിഡിന്റെ തീരുമാനം മാറ്റിയത് സൗരവ് ഗാംഗുലിയാണ്. ധോണി സംസാരിക്കാൻ തയ്യാറായാൽ ഫ്‌ളെമിംഗിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാമെന്നും ബിസിസിഐ വൃത്തങ്ങൾ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.















