ന്യൂഡൽഹി: ഇന്നത്തെ ഇന്ത്യയിൽ ഒരാളുടെ കുടുംബപ്പേര് പ്രശ്നമല്ലെന്നും കഠിനാധ്വാനമാണ് പ്രധാനമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സോമാറ്റോ സിഇഒ ദീപിന്ദർ ഗോയലിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ.
കുടുംബ പാരമ്പര്യമില്ലാത്തതിനാൽ സ്റ്റാർട്ടപ്പ് ആരംഭിക്കുമ്പോൾ പിതാവ് വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് കഴിഞ്ഞ ദിവസം ദീപിന്ദർ ഗോയൽ പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെ ഡൽഹിയിലെ വസതിയിൽ സ്റ്റാർട്ടപ്പ് തലവൻമാർ പങ്കെടുത്ത പരിപാടിയിലായിരുന്നു ദീപിന്ദർ സംരംഭക ജീവിതത്തെ കുറിച്ച് മനസ് തുറന്നത്.
“ഇന്നത്തെ ഇന്ത്യയിൽ ഒരാളുടെ കുടുംബപ്പേര് പ്രശ്നമല്ല. കഠിനാധ്വാനമാണ് പ്രധാനം. ദീപിന്ദർ ഗോയൽ, നിങ്ങളുടെ യാത്ര ശരിക്കും പ്രചോദിപ്പിക്കുന്നു! എണ്ണമറ്റ യുവാക്കളെ അവരുടെ സംരംഭക സ്വപ്നങ്ങൾ പിന്തുടരാൻ ഇത് പ്രേരിപ്പിക്കുന്നു. സ്റ്റാർട്ടപ്പുകൾക്ക് തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്”. കേന്ദ്രമന്ത്രി ഹർദീപ് പുരി പോസ്റ്റ് ചെയ്ത വീഡിയോ പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പ്രധാനമന്ത്രി എക്സിൽ എഴുതി.
2008 ൽ സൊമാറ്റോ ആരംഭിച്ചപ്പോൾ, “സാധാരണ കുടുംബ പശ്ചാത്തലം” സ്റ്റാർട്ടപ്പിന് തടസ്സമാകുമെന്നാണ് പിതാവ് കരുതിയിരുന്നതായി ദീപിന്ദർ ചടങ്ങിൽ പറഞ്ഞു. പഞ്ചാബിലെ ഒരു ചെറിയ പട്ടണത്തിൽ നിന്നാണ് വരുന്നത്. എന്നാൽ കഴിഞ്ഞ കഴിഞ്ഞ 10 വർഷത്തിനിടയിൽ സംരംഭക അന്തരീക്ഷം മാറിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിപാടിയിൽ പങ്കെടുത്ത ഡിക്സൺ ടെക്നോളജീസ് ചെയർമാൻ സുനിൽ വച്ചാനിയുടെ വാക്കുകളും സംരംഭക രംഗത്ത് ഇന്ത്യ കൈവരിച്ച മാറ്റങ്ങൾ പ്രകടിപ്പിക്കുന്നതായിരുന്നു. ഒരു പതിറ്റാണ്ട് മുമ്പ് തന്റെ കമ്പനി മൊബൈൽ ഫോണുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും മറ്റ് രാജ്യങ്ങളേയാണ് ആശ്രയിച്ചിരുന്നതെന്ന് സുനിൽ വച്ചാനി പറഞ്ഞു.
സുനിൽ വച്ചാനിയുടെ വാക്കുകൾക്കും പ്രധാനമന്ത്രി എക്സിലൂടെ മറുപടി നൽകുന്നുണ്ട്. “ഞാൻ നിങ്ങളോട് പൂർണ്ണമായും യോജിക്കുന്നു. ഇന്ത്യയിലെ മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് വ്യവസായത്തിലെ മാറ്റം ശ്രദ്ധേയമാണ്. ഇത് ഇന്ത്യയുടെ ഭാവി സാധ്യതകളുടെ തെളിവാണ്. അത് നാം തിരിച്ചറിയണം. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മൊബൈലുകളിൽ 99 ശതമാനവും മെയ്ഡ് ഇൻ ഇന്ത്യ ഉൽപ്പന്നങ്ങളാണ്, പ്രധാനമന്ത്രി പറഞ്ഞു.
ബ്യൂട്ടി പ്രൊഡക്റ്റ് കമ്പനിയായ മമ്മാഎർത്ത് സ്ഥാപകൻ വരുൺ അലഗും ചടങ്ങിൽ സംസാരിച്ചു. മിഡിൽ ക്ലാസ് കുടുംബത്തിൽ നിന്നുള്ള താൻ 2016 ലാണ് കമ്പനി ആരംഭിച്ചതെന്ന് വരുൺ പറഞ്ഞു. ഇന്ന് 10000-ത്തിലധികം ആളുകൾക്ക് ജോലി നൽകുന്നു. മോദി സർക്കാർ പ്രദാനം ചെയ്യുന്ന സംരംഭക അനുകൂല അന്തരീക്ഷമാണ് ഇതിന് സഹായിച്ചത്. അടുത്ത 5 വർഷത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും” അലഗ് കൂട്ടിച്ചേർത്തു.