തിരുവനന്തപുരം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ നേതാവ് സി. ദിവാകരൻ. സിപിമ്മിൽ പുതിയ വിഭാഗം രക്തസാക്ഷികൾ വരുന്നുണ്ട്, സെൻട്രൽ ജയിലിൽ കിടന്ന് മരിക്കുന്നവനും ഇപ്പോൾ സിപിഎമ്മിന് രക്തസാക്ഷികളാണ്. ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരക മന്ദിരമൊരുക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു പരിഹാസം.
എത്ര ഈസിയായണ് സിപിഎമ്മിൽ രക്തസാക്ഷികൾ വരുന്നത്. സെൻട്രൽ ജയിലിൽ കിടന്ന് മരിക്കുന്നവനും ഇപ്പോൾ സിപിഎമ്മിന് രക്തസാക്ഷികളാണ്. സെൻട്രൽ ജയിലിലിൽ ഇപ്പോഴുള്ള എത്രപേരാണ് ഇനി രക്തസാക്ഷികളായി വരാൻ പോകുന്നതെന്ന് അറിയില്ല. യഥാർത്ഥ രക്തസാക്ഷികൾക്ക് ഇവർക്കൊപ്പമാണ് സ്ഥാനം. രക്തസാക്ഷിയെന്ന് പറയുന്നതേ ഇപ്പോൾ അപമാനമാണ് ദിവാകരൻ പറഞ്ഞു.
2015ലാണ് ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ ഷൈജുവും, സുബീഷും കൊല്ലപ്പെട്ടത്. സംഭവം വിവാദമായപ്പോൾ അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ മരിച്ചവർക്ക് പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് വാദിച്ചത്.
എന്നാൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്നത്തെ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനായിരുന്നു. പിന്നീട് ഇവരുടെ മൃതദേഹം സംസ്കരിച്ചതും പാർട്ടി വക ഭൂമിയിലാണ്. തുടർന്ന് എല്ലാം വർഷവും രക്തസാക്ഷിത്വദിനവും കൊണ്ടാടാറുണ്ട്. ഇതിന് പിന്നാലെയാണ് പിരിവെടുത്ത് സ്മാരകം നിർമിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്മാരകം ഉദ്ഘാടനം ചെയ്യുന്നത്.