ഡൽഹി: കോൺഗ്രസിനെയും രാഹുലിനെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മുത്തശ്ശിയും അച്ഛനുമടക്കമുള്ളവർ പ്രധാനമന്ത്രിയായിരുന്ന കാലത്തെ സർക്കാരുകൾ താഴ്ന്ന ജാതിക്കാർക്ക് എതിരായിരുന്നുവെന്ന് രാഹുൽ തുറന്ന് സമ്മതിച്ചതിന് പിന്നാലെയാണ് വിമർശനവുമായി പ്രധാനമന്ത്രി എത്തിയത്. കള്ളം പറയുന്ന യുവരാജാവിന്റെ വായിൽ നിന്നും ചിലപ്പോഴൊക്കെ സത്യവും പുറത്ത് വരാറുണ്ടെന്ന് നരേന്ദ്രമോദി പരിഹസിച്ചു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
“ഇന്ന് കോൺഗ്രസിന്റെ യുവരാജാവ് വലിയൊരു സത്യം തുറന്നു പറഞ്ഞിരിക്കുന്നു. തന്റെ മുത്തശ്ശിയുടെയും അച്ഛന്റെയും അമ്മയുടെയും കാലത്ത് രൂപപ്പെട്ട സംവിധാനം ദളിതർക്കും പിന്നാക്കക്കാർക്കും വനവാസികൾക്കും എതിരായിരുന്നുവെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ സംവിധാനം എസ്ടി, എസ്സി, ഒബിസി വിഭാഗങ്ങളുടെ തലമുറകളെ നശിപ്പിച്ചു. ഇന്ന് യുവരാജാവ് തന്നെ ഇത് സമ്മതിച്ചു”- പ്രധാനമന്ത്രി പറഞ്ഞു.
കുട്ടികാലം മുതൽക്കെ പ്രധാനമന്ത്രിമാരെയും സർക്കാർ സംവിധാനങ്ങളെയും കണ്ടു വളർന്ന വ്യക്തിയാണ് താനെന്നും ആരെയാണ് ഈ സിസ്റ്റം സഹായിക്കുന്നതെന്ന് വ്യക്തമായി അറിയാമെന്നുമായിരുന്ന രാഹുലിന്റെ പ്രസ്താവന. തന്റെ മുത്തശ്ശി പ്രധാനമന്ത്രിയായിരുന്നു, പിതാവ് പ്രധാനമന്ത്രിയായിരുന്നു. അവർക്കൊപ്പവും മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴും താൻ അടുത്തേക്ക് പോകുമായിരുന്നു. അവിടെ നടക്കുന്നത് എന്താണെന്നും എങ്ങനെയാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നതെന്നും മനസിലായി. ഈ വ്യവസ്ഥിതി താഴ്ന്ന ജാതിക്കാർക്കെതിരെ എല്ലാ തലത്തിലും പ്രവർത്തിച്ചിരുന്നു എന്നുമാണ് രാഹുൽ തുറന്ന് സമ്മതിച്ചത്.