വഞ്ചിയൂർ: മഴക്കെടുതിയിൽ സിപിഎം കൗൺസിലറുടെ വാർഡിൽ റോഡ് ഇടിഞ്ഞുവീണത് റിപ്പോർട്ട് ചെയ്യാനെത്തിയ ജനംടിവി വാർത്താസംഘത്തിന് നേർക്ക് ഭീഷണിയും കയ്യേറ്റശ്രമവുമായി സിപിഎം ഗുണ്ടാസംഘം. വനിതാ റിപ്പോർട്ടറെ അധിക്ഷേപിച്ച സിപിഎം നേതാവ് റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയ പ്രദേശവാസിയെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. മുൻ വാർഡ് കൗൺസിലർ കൂടിയായ സിപിഎം നേതാവ് വഞ്ചിയൂർ ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു കയ്യേറ്റ ശ്രമം.
വഞ്ചിയൂർ- പാറ്റൂർ ആമയിഴഞ്ചാൻ ഓടയുടെ കൈവരിയാണ് ഇടിഞ്ഞു വീണത്. ജനം ടിവി തിരുവനന്തപുരം റിപ്പോർട്ടർ ശാലിനി, ക്യാമറാമാൻ വിവേക് എന്നിവരടങ്ങുന്ന സംഘമാണ് പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സംഭവം അന്വേഷിക്കാൻ എത്തിയത്. ദൃശ്യങ്ങൾ പകർത്തിക്കൊണ്ടിരിക്കുന്നതിനിടെ വഞ്ചിയൂർ ബാബുവിന്റെ നേതൃത്വത്തിൽ സിപിഎം ഗുണ്ടകൾ തടയാൻ ശ്രമമിക്കുകയായിരുന്നു. ഈ വാർഡിലെ മുൻ കൗൺസിലർ കൂടിയാണ് സിപിഎം ഏരിയ കമ്മിറ്റിയംഗമായ വഞ്ചിയൂർ ബാബു. ഇയാളുടെ മകൾ ഗായത്രി ബാബുവാണ് നിലവിൽ വാർഡ് കൗൺസിലർ.
അഴുക്കുചാലിനോട് ചേർന്ന് കിടക്കുന്ന റോഡിൽ മതിലും റോഡിന്റെ ഒരു ഭാഗവും ഇടിഞ്ഞുപോകുകയായിരുന്നു. നിലവിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും ഇതുവഴി സഞ്ചരിക്കാനാകില്ല. റോഡിന്റെ മുക്കാൽ ഭാഗവും പൂർണമായി ഇടിഞ്ഞ നിലയിലാണ്. പ്രദേശത്തെ നൂറുകണക്കിന് വീടുകളെ ബാധിക്കുന്ന വിഷയമായതിനാൽ രാവിലെ മുതൽ തന്നെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം റിപ്പോർട്ട് ചെയ്യാൻ ജനം ടിവി വാർത്താസംഘമെത്തിയത്.
ജനം ടിവിയോട് റോഡിന്റെ ശോച്യാവസ്ഥ വിവരിക്കുന്നതിനിടെയാണ് പ്രദേശവാസിയായ ഒരാളെ വഞ്ചിയൂർ ബാബു കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ഇതിനൊപ്പം റിപ്പോർട്ടർ ശാലിനിയെയും ക്യാമറമാനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ദൃശ്യങ്ങൾ പകർത്തിയത് മതിയെന്നും ക്യാമറ എടുത്തുകൊണ്ടുപോകാനും ആക്രോശിക്കുന്നുണ്ടായിരുന്നു.
തിരുവനന്തപുരം നഗരസഭയുടെ മുൻ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയാണ് വഞ്ചിയൂർ ബാബു. ഇയാളുടെ കാലാവധി കഴിഞ്ഞതോടെ മകളെ തെരഞ്ഞെടുപ്പിൽ നിർത്തി വിജയിപ്പിച്ചെടുക്കുകയായിരുന്നു. സിഐടിയു നേതാവ് കൂടിയാണ് ഇയാൾ.
സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാർക്ക് എതിരെ കേസെടുക്കാൻ പൊലീസ് തയ്യാറാകണമെന്നും നേതാക്കൾക്ക് എതിരെ നടപടിയെടുക്കാൻ സിപിഎം പാർട്ടി നേതൃത്വം തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.