രാമേശ്വരം: വിനോദസഞ്ചാരികൾക്ക് ധനുഷ്കോടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു. വേനലവധിക്കാലത്ത് ധനുഷ്‌കോടി സന്ദർശിക്കുവാനായി സ്വദേശത്തു നിന്നും വിദേശത്ത് നിന്നും നിരവധി സഞ്ചാരികൾ എത്തുന്നതിനിടെയാണ് നിരോധനം.
തമിഴ്‌നാട്ടിലുടനീളം സാമാന്യം ശക്തമായ മഴ പെയ്യുന്നതും യാത്രക്ക് തടസ്സമുണ്ടാക്കുന്നു. ഇന്നലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കടൽ തിരമാലകൾ കൂടുതൽ പ്രക്ഷുബ്ധമാവുകയായിരുന്നു.
തുടർന്ന് ധനുഷ്‌കോടി മേഖലയിൽ കാറ്റിന്റെ വേഗം പതിവിലും കൂടുതലായി വർധിക്കുകയും തിരമാലകൾ ആഞ്ഞടിക്കുകയും ചെയ്‌തു. ആ അപകട സാഹചര്യം കണക്കിലെടുത്താണ് ധനുഷ്‌കോടി ഭാഗത്തേക്ക് പോകാൻ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടുതൽ പരിശോധനയ്‌ക്കു ശേഷം വിനോദസഞ്ചാരത്തിന് അനുമതി നൽകുമെന്നും ഉന്നത ഉദ്യോഗസ്ഥർ ഇന്നോ നാളെയോ സ്ഥലം സന്ദർശിക്കുമെന്നും പറയപ്പെടുന്നു.
പോലീസ് ധനുഷ്‌കോടിക്ക് വരുന്ന വാഹനങ്ങൾ തടഞ്ഞ് തിരിച്ചയക്കുകയാണ് . ഇതോടെ വിവിധ ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്.
ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനെ തുടർന്ന് ധനുഷ്കോടി, പാമ്പൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ കടൽ പ്രക്ഷുബ്ധമായിരുന്നു. ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ ചുഴലിക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
പ്രതികൂല കാലാവസ്ഥ കാരണം തമിഴ്‌നാട്ടിലെ കൊല്ലിമലയും കുറ്റാലവും ഉൾപ്പെടെ മിക്ക വെള്ളച്ചാട്ടങ്ങളിലും പ്രവേശനം നിരോധിച്ചിട്ടുണ്ട്.