തൃശൂർ: കനത്ത മഴയെ തുടർന്ന് തൃശൂർ അശ്വിനി ആശുപത്രിയിൽ വെള്ളക്കെട്ട് രൂക്ഷം. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലും ഐസിയുവിലും ഉൾപ്പെടെയാണ് വെള്ളം കയറിയത്. ഏറെ നേരം പരിശ്രമിച്ചാണ് വെള്ളം പുറത്തേക്ക് ഒഴുക്കി കളഞ്ഞത്. ആശുപത്രി പരിസരത്തുള്ള അമ്പതോളം വീടുകളിലും വലിയ വെള്ളക്കെട്ടാണ് ഉണ്ടായത്.
മൂന്ന് കോടിയുടെ നഷ്ടമാണ് ആശുപത്രിയിലുണ്ടായത്. ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴയാണ് പെയ്തത്. പലയിടത്തും ഗതാഗതം പൂർണമായും സ്തംഭിച്ച അവസ്ഥയിലാണ്. തൃശൂർ നഗരത്തിലെ ഫ്ലാറ്റുകളുടെയും വീടുകളുടെയും താഴത്തെ നിലയിൽ വെള്ളം കയറി.
ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലുൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന വ്യാപക ആക്ഷേപവും ഉയരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു സർക്കാർ ഇടപെട്ടത്.
കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിനുളളിലും വെള്ളം കയറിയിരുന്നു. മെഡിക്കൽ കോളജിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിനുളളിലാണ് വെളളം കയറിയത്. ആശുപത്രി ജീവനക്കാർ ഏറെ സമയമെടുത്താണ് വെള്ളം ഒഴുക്കി കളഞ്ഞത്.